പാകിസ്താൻ പറയുന്നത് പച്ച നുണ, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തെളിവുണ്ട്, റഡാർ ചിത്രങ്ങൾ
ദില്ലി: പുല്‍വാമയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നും നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. അല്‍ജസീറ അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബാലക്കോട്ടിലെ പ്രദേശവാസികളോട് സംസാരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും പറയുന്നത് അത് തന്നെയാണ്.
മമത ബാനര്‍ജി അടക്കമുളള പ്രതിപക്ഷ നേതാക്കളും മിന്നലാക്രമണത്തിന് കേന്ദ്ര സര്‍ക്കാരിനോട് തെളിവ് ചോദിച്ച് കഴിഞ്ഞു. അതിനിടെ ഇന്ത്യ ബോംബിട്ട് വനം നശിപ്പിച്ചു എന്നാരോപിച്ച് പാകിസ്താന്‍ യുഎന്നില്‍ പരാതിപ്പെടാന്‍ ഒരുങ്ങുക കൂടി ചെയ്യുന്നു. എന്നാല്‍ പാകിസ്താന്‍ പറയുന്നത് നുണയാണ് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
തെളിവ് ചോദിച്ചവർക്ക്
രണ്ടാം മിന്നലാക്രമണത്തിന് തെളിവ് ചോദിച്ചവര്‍ക്കുളള ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ബലാക്കോട്ടിലുളള ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസ ക്യാംപായ തലീം ഉല്‍ ഖുറാനിലെ നാല് കെട്ടിടങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അഞ്ച് എസ് 2000 പിജിഎം ബോംബുകൾ
റഡാര്‍ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിറാഷ് വിമാനത്തില്‍ നിന്നും തൊടുത്ത് വിട്ട അഞ്ച് എസ് 2000 പിജിഎം ബോംബുകളാണ് കെട്ടിടങ്ങളെ നാമാവശേഷമാക്കി കളഞ്ഞത്.
റഡാർ ചിത്രങ്ങൾ
കൊല്ലപ്പെട്ട ഭീകരുടെ എണ്ണത്തെ കുറിച്ച് പറയുന്നത് ഊഹാപോഹം മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നുണ്ട്. കനത്ത കാര്‍മേഘം ഉണ്ടായിരുന്നതിനാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് വ്യക്തത കുറവുണ്ട്. ചിത്രങ്ങള്‍ പുറത്ത് വിടണോ എന്ന് രാഷ്ട്രീയ നേതൃത്വം തീരുമാനിക്കണം
4 കെട്ടിടങ്ങൾ തകർന്നു
തീവ്രവാദ പരിശീലകര്‍ താമസിച്ചിരുന്ന എല്‍ ആകൃതിയിലുളള കെട്ടിടം, മസൂദ് അസറിന്റെ ഭാര്യാ സഹോദരന്‍ താമസിച്ചിരുന്ന കെട്ടിടം, വിദ്യാര്‍ത്ഥികള്‍ക്കുളള രണ്ട് നിലക്കെട്ടിടം, അവസാനഘട്ട പരിശീലന കേന്ദ്രം എന്നിവയാണ് തകര്‍ത്തത് എന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടില്ല എന്ന് ഉറപ്പാക്കിയിരുന്നു.
ഓഡിയോ പുറത്ത്
അതിനിടെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നഷ്ടമുണ്ടായി എന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സമ്മതിക്കുന്ന ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ജെയ്‌ഷെ തലവവന്‍ മസൂദ് അസറിന്റെ സഹോദരന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ദേശീയ മാധ്യമം ആണ് ഓഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഓഡിയോ പുറത്ത്
ജെയ്‌ഷെ ഭീകരനായ മൗലാന അമറിന്റെ ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ബലാക്കോട്ടിലെ പരിശീലനകന്ദ്രത്തില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് ഓഡിയോയില്‍ പറയുന്നുണ്ട്. പെഷവാറിലെ ഒരു പരിപാടിയില്‍ മൗലാന അമര്‍ സംസാരിക്കുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
ആക്രമണത്തിന് സ്ഥിരീകരണം
ജെയ്‌ഷെ മുഹമ്മദ് നേതാവ് തന്നെ ആക്രമണം സ്ഥിരീകരിച്ചതോടെ പാകിസ്താന്റെ വാദങ്ങള്‍ പൊളിയുകയാണ്. മാത്രമല്ല ആക്രമണം നടന്ന സ്ഥലത്ത് നിന്നും മൃതദേഹങ്ങള്‍ മാറ്റിയതിന് ദൃക്‌സാക്ഷികള്‍ ഉളളതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് തന്നെയാണ് ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി
പാകിസ്താനിലെ തന്നെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പാക് സൈന്യം സ്ഥലം വളഞ്ഞിരുന്നു. തുടര്‍ന്ന് 35ഓളം മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥരും
പാക് സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുളള 12 പേരും ഇവിടെ താല്‍ക്കാലിക കുടിലില്‍ ഉണ്ടായിരുന്നു. പന്ത്രണ്ടോളം ജയ്‌ഷെ മുഹമ്മദ് ഭീകരരും പഴയ ഐഎസ്‌ഐ ഏജന്റുമാരും പാക് സൈനികരും അടക്കമുളളവരാണ് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക് വാദം പൊളിയുന്നു
മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ആയിരുന്ന കേണല്‍ സലീം എന്നറിയപ്പെട്ടിരുന്ന ആളും, പെഷവാറില്‍ നിന്നുളള ജെയ്‌ഷെ ഭീകരന്‍ മുഫ്തി മൊയീന്‍, ബോംബ് നിര്‍മ്മാണ വിദഗ്ധന്‍ ഉസ്മാന്‍ ഖനി എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയെല്ലാം പാക് വാദങ്ങളുടെ മുനയൊടിക്കുന്നവയാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
'മരിച്ച് കിടന്ന ഭീകരൻ' ചാടിയെഴുന്നേറ്റ് തുരുതുരെ വെടിയുതിർത്തു, ഇന്ത്യയ്ക്ക് നഷ്ടമായത് നാല് ജീവനുകൾ!