അങ്ങനെയെങ്കില്‍ ദിലീപിനൊപ്പം അഭിനയിച്ചത് എന്തുകൊണ്ട്? ആദ്യം പതറി, പിന്നീട് രാധികയുടെ മറുപടി ഇങ്ങനെ
മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തലാണ് നടി രാധിക ശരത്കുമാർ ഇന്ന് നടത്തിയത്. കാരവാനില്‍ ഒളിക്യാമറ വെച്ച് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തുകയും അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന പുരുഷ സംഘത്തെ താന്‍ കണ്ടുവെന്നായിരുന്നു രാധിക ഏഷ്യാനെറ്റ് ന്യൂസിനോടായി വെളിപ്പെടുത്തിയത്.
എല്ലാ ഭാഷകളിലും സ്ത്രീകള്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനോടൊപ്പം എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുവെന്ന ചോദ്യവും മാധ്യമപ്രവർത്തകന്‍ രാധികയോട് ചോദിച്ചിരുന്നു.

ദിലീപിനോടൊപ്പം എന്തുകൊണ്ട് അഭിനയിച്ചെന്ന ചോദ്യം ഉയർന്നപ്പോള്‍ മറുപടി പറയുന്നതില്‍ താരം അല്‍പം ബുദ്ധിമുട്ടുന്നതാണ് നമുക്ക് അഭിമുഖത്തില്‍ കാണാന്‍ സാധിക്കുന്നത്. അദ്ദേഹം കേസിലെ പ്രതിയാണ്, കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു രാധികയുടെ മറുപടി.
കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കുറ്റാരോപിതരായ നിരവധി ആളുകളുണ്ട്. എത്ര രാഷ്ട്രീയക്കാരുണ്ട്. സ്ത്രീകളോട് ചില രാഷ്ട്രീയക്കാർ മോശമായി പെരുമാറുന്നത് ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. അഭിമുഖം കഴിഞ്ഞതിന് പിന്നാലെ മാധ്യമപ്രവർത്തകനെ വിളിപ്പിച്ച് രാധിക വിശദമായി സംസാരിച്ചുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
'അഭിമുഖം കഴിഞ്ഞ പുറത്തേക്ക് പോകുമ്പോള്‍ മാനേജരെ വിട്ട് എന്നെ വിളിപ്പിക്കുകയായിരുന്നു. അപ്പോള്‍ എന്നോട് കുറേയധികം സംസാരിച്ചു. നിങ്ങള്‍ ഒരു പുരുഷ താരത്തോടോ, അല്ലെങ്കില്‍ ഒരു സംവിധായകനോടോ ദിലീപിനൊപ്പം അഭിനയിച്ചത് എന്തിനാണ്, എന്തിനാണ് അദ്ദേഹത്തിന്റെ സിനിമ സംവിധാനം ചെയ്തതെന്ന് നിങ്ങള്‍ ചോദിക്കുമോ. കാരവാനിലെ ദൃശ്യങ്ങള്‍ ചോർത്തിയത് കണ്ടത് ഏത് സെറ്റിലാണെന്ന് വെളിപ്പെടുത്തിയാല്‍ ഇതേ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ എന്നും രാധിക ചോദിച്ചു' മാധ്യമപ്രവർത്തകന്‍ വ്യക്തമാക്കി.
അതേസമയം, രഹസ്യക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങള്‍ സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്നാണ് രാധിക അഭിമുഖത്തില്‍ പ്രധാനമായും പറഞ്ഞത്.'എല്ലാ ഭാഷകളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. കേരളത്തില്‍ ഞാന്‍ കണ്ട ഒരു കാര്യമുണ്ട്. സെറ്റിലൂടെ നടന്ന് പോകുമ്പോള്‍ കുറേ ആളുകള്‍ ചുറ്റും കൂടിയിരുന്ന് എന്തോ കണ്ട് ചിരിക്കുന്നു. ഞാനും അത് കണ്ടു. അപ്പോള്‍ ഞാന്‍ അവിടെ ഉള്ള ഒരാളെ വിളിച്ച് എന്താണ് എല്ലാവരും ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചു. എല്ലാ കാരവാനിലും ക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അവർ എടുത്തിരിക്കുന്നത് അപ്പോഴാണ് അറിയുന്നത്' രാധിക ശരത്കുമാർ പറയുന്നു.
ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. ഏത് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇത് നടന്നതെന്ന് ഞാന്‍ പറയില്ല. ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താന്‍ അല്ല ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം തന്നെ പ്രശ്നമാണ്. ആ സംഭവത്തോടെ കാരവാനില്‍ പോകുക എന്നത് വലിയ ഭയമായിരുന്നു. നമ്മളെ സംബന്ധിച്ച് കാരവാന്‍ ഒരു സ്വകാര്യ ഇടം ആണല്ലോ. അപ്പോള്‍ തന്നെ ഞാന്‍ അവിടെ ശബ്ദം ഉയർത്തി. കാരവാനിനുള്ളില്‍ ഒരു ക്യാമറയെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ചെരുപ്പുകൊണ്ട് അടിക്കുമെന്ന് പറഞ്ഞുവെന്നും നടി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications