ഭാര്യയെ സാരിമുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
തിരുവനന്തപുരം : ഭാര്യയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.വട്ടിയൂർക്കാവ് വാഴോട്ടുകോണം കടിയക്കോണം ലൈൻ ആർഷാ നിവാസിൽ എഫ്.സി.ഐ റിട്ടേർഡ് ഉദ്യോഗസ്ഥൻ മോഹനനെയും (64) അംബികയെയുമാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനൻ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും
അംബികയെ (60) കഴുത്തിൽ സാരിമുറുക്കി കൊലപ്പെടുത്തിയ നിലയിൽ കട്ടിലിലുമാണ് കണ്ടെത്തിയത്.ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് സമീപവാസിയായ യുവതിയാണ് മൃതദേഹം കണ്ടത്.ഭാര്യയ്‌ക്ക് അടുത്തിടെയുണ്ടായ മാനസിക വിഭ്രാന്തിയിൽ മനംനൊന്താണ് മോഹനനെ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്ന് രാവിലെ ഇൻക്വിസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടർത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഏകമകൾ അഭിഭാഷകയായ ആർഷാ അംബിക. ആരോഗ്യവകുപ്പ് ജീവനക്കാരൻ സന്തോഷാണ് മരുമകൻ.
തിരുവല്ലം മേനിലത്ത് താമസിക്കുന്ന മകളും മരുകനും ഇന്നലെ രാവിലെ ഉദിയന്നൂർ ക്ഷേത്രത്തിൽ നടന്ന ബന്ധുവിന്റെ വിവാഹച്ചടങ്ങിനെത്തിയിരുന്നു. തുടർന്ന് അച്ഛനെയും അമ്മയെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉച്ചയോടെ കാഞ്ഞിരംപാറയിലുള്ള ഇളയച്ഛൻ വീട്ടിലെത്തി. തുടർന്ന് മോഹനന്റെ അയൽവാസിയായ ദിവ്യയെ ഫോണിൽ വിളിച്ചു. അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അമ്മയ്‌ക്ക് ഫോൺ നൽകണമെന്നും ആർഷ ആവശ്യപ്പെട്ടു. തുടർന്ന് ദിവ്യ മോഹനന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ വാതിലിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു.കിടപ്പുമുറിയിലെ ജനാലയിലൂടെ നോക്കിയപ്പോഴാണ് മോഹനൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ മോഹനന്റെ ഇളയ സഹോദരൻ സന്തോഷിനെ വിവരമറിച്ചു. സന്തോഷും കൂട്ടുകാരുമെത്തിയാണ് വട്ടിയൂർക്കാവ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ അംബികയുടെ മൃതദേഹവും കണ്ടെത്തി.
നാല് വർഷം മുമ്പ് എഫ്.സി.ഐ കേശവദാസപുരം റീജിയണൽ ഓഫീസിൽ നിന്ന് ഇലക്ട്രിക്കൽ സൂപ്പർവൈസറായാണ് മോഹനൻ വിരമിച്ചത്. വീട്ടമ്മയായ അംബിക വർഷങ്ങളായി പ്രമേഹരോഗിയായിരുന്നു. നാല് ദിവസം മുമ്പ് അംബിക പരസ്‌പരവിരുദ്ധമായി സംസാരിച്ചതായി മോഹനൻ അനുജനായ സുകുമാരനെ അറിയിച്ചിരുന്നു.