റാഫേല്‍; അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികള്‍: എംവി ജയരാജന്‍
കണ്ണൂര്‍: അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍ .ബോഫേഴ്സ് ആയുധ ഇടപാട് നടന്നത് കോൺഗ്രസ് ഭരണകാലത്താണെങ്കിൽ റാഫേൽ പുതുക്കിയ കരാർ ബിജെപി ഭരണകാലത്ത് ആയിരുന്നു.പുതുക്കിയ കരാറിലാണ് അഴിമതി നടന്നിരിക്കുന്നത്.2014 ലെ കരാറിനേക്കാൾ കൂടിയ തുകയ്ക്ക് ആണ് 2015 ൽ കരാർ നൽകിയത്.മോഡിയുടെ ഫ്രാൻസിലെ സന്ദർശനത്തിനു ശേഷമാണ് കരാർ പുതുക്കിയത് എന്നായിരുന്നു പലരും കരുതിയത്. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് മോഡിയുടെ സന്ദർശനത്തിന് മുമ്പ് തന്നെ പുതുക്കിയ ധാരണാപത്രം ഒപ്പിട്ടു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആദ്യ കരാർ പ്രകാരം എച്ച്എഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് പരിഗണിച്ചതെങ്കിൽ പുതുക്കിയ കരാറിൽ ആയുധ നിർമ്മാണ മേഖലയിൽ ഒരു പങ്കും ഇല്ലാത്ത റിലയൻസിനെ ഇന്ത്യൻ പങ്കാളിയാക്കി. റിലയൻസ് ഉടമയും ഫ്രാൻസിലെ ആയുധ നിർമ്മാണ കമ്പനിയായ ദസേയു തമ്മിൽ ഒപ്പിട്ട കരാറിലെ അഴിമതികളെക്കുറിച്ച് ഫ്രാൻസിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ മോഡിയോ ഇ.ഡിയോ അനങ്ങുന്നില്ല. ആയുധവ്യാപാര ദല്ലാളിന് എട്ടരകോടി രൂപ കോഴ ലഭിച്ചെന്ന് ഏപ്രിൽ 5 ന് ഫ്രഞ്ച് മാധ്യമങ്ങൾ തെളിവുസഹിതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിമതി,അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, കള്ളപ്പണം ഒളിപ്പിക്കൽ എന്നീ കുറ്റങ്ങൾ നടന്നതായി ഫ്രാൻസിൽ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

റാഫേൽ കരാർ വ്യവസ്ഥ പ്രകാരം ഒരുകോടി യൂറോ മാത്രം നിക്ഷേപമുള്ള റിലയൻസിന് 51 ശതമാനവും 15.9 കോടി രുപ യൂറോ നിക്ഷേപമുള്ള ദസോയ്ക്ക് 49 ശതമാനവും ഓഹരി പങ്കാളിത്തം ലഭിച്ചത് എങ്ങനെ? യാതൊരു മുൻപരിചയവും ഇല്ലാത്ത റിലയൻസിനെ കോടികളുടെ ആയുധ ഇടപാടിലെ ഇന്ത്യൻ പങ്കാളിയാക്കിയത് എന്തുകൊണ്ട്? പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഫ്രാൻസിൽ പോകുമ്പോൾ അനിൽ അംബാനിയെ കൂട്ടിയത് എന്തുകൊണ്ട്? പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് പുതുക്കിയ കരാർ ഒപ്പിട്ടത് ആരുടെ നിർദ്ദേശം അനുസരിച്ച്? എച്ച്എഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കിയത് എന്തുകൊണ്ട്? ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് മോഡിയും കൂട്ടുകാരും മറുപടി പറഞ്ഞേ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
51,000 കോടി രൂപയുടെ കരാറാണിത്.ഒരു വിമാനത്തിന് മുൻ കരാർ പ്രകാരം 526 കോടി രൂപയായിരുന്നുവെങ്കിൽ ബിജെപി സർക്കാർ വന്ന ശേഷം അത് 1677 കോടിയായി വർധിപ്പിച്ചു.126 വിമാനം വാങ്ങാനായിരുന്നു ആ ധാരണയെങ്കിൽ പിന്നീട് 36 വിമാനമായി ചുരുങ്ങി.മറച്ചുവെക്കാനാവാത്ത ഇത്തരം വസ്തുതകൾ മോഡി സർക്കാരിന്റെ കാലത്ത് റാഫേൽ വിമാന ഇടപാടിൽ അഴിമതി നടന്നുവെന്ന നിഗമനത്തിൽ എത്താനേ ജനങ്ങൾക്ക് കഴിയൂ.അതുകൊണ്ട് തന്നെ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications