വയനാട്ടിലെ വോട്ടർമാരെ കാണാൻ വീണ്ടും രാഹുൽ; എല്ലാ വീട്ടിലും കത്ത് എത്തും
വയനാട്: അപകീർത്തി കേസിൽ ലോക്സഭയിൽ നിന്നും പുറത്താക്കപ്പെട്ടതിന് ശേഷം ആദ്യമായി വയനാട്ടിലേക്ക് എത്തുന്നു. ഏപ്രിൽ 5 ന് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അന്തിമ തീയതി നേതൃത്വം അറിയിച്ചിട്ടില്ല. അതേസമയം സന്ദർശനത്തിന് മുൻപായി മണ്ഡലത്തിലെ എല്ലാ വീടുകളിലും കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കത്ത് നൽകും.
കത്തിന്റെ കരട് രൂപം തയ്യാറായക്കിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളോടുളള ഹൃദയബന്ധമാണ് കത്തിൽ പ്രതിപാദിക്കുന്നത്. മാത്രമല്ല തനിക്കെതിരായ നടപടി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുളള മോദി സർക്കാരിന്റെ നീക്കമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്നും പ്രതിപാദിക്കുന്നുണ്ട്.. എംപി ആണെങ്കിലും അല്ലെങ്കിലും കൂടെ ഉണ്ടാകും എന്ന ഉറപ്പ് വോട്ടർമാർക്ക് നൽകിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ വയനാട്ടിലെ ജനങ്ങൾ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ജനങ്ങളുമായി ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന ബന്ധം ആണ് ഉള്ളത്, വോട്ടർമാർക്ക് കത്തെഴുതും. തൻ്റെ ഹൃദയത്തിൽ ജനങ്ങൾക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കും', എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
നിലവിൽ കർണാടക തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി കോലാറിലാണ് ഉള്ളത്. ഇവിടെ നിന്നായിരിക്കും അദ്ദേഹം വയനാട്ടിലേക്കും എത്തുക. രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് വയനാട്ടിൽ എത്തിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുലിന്റെ വലിയ സമ്മേളനങ്ങൾ നടത്തുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.
അതേസമയം രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല.
സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി അപ്പീൽ പോയി സ്റ്റേ നേടിയെടുത്താൽ വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പിന്നീട് അത് റദ്ദ് ചെയ്യേണ്ടി വരുമെന്നതിലാണ് കമ്മീഷൻ തിടുക്കപ്പെട്ട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. അതേസമയം ഇപ്പോൾ തിടുക്കപ്പെട്ട് അപ്പീലിന് പോകേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധി പാർട്ടി നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന.
പൂർവ്വികരായ ജവഹർ ലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും ജയിലിൽ പോയവരാണെന്നും അതേ മാർഗം തനിക്കും സ്വീകരിക്കാൻ യാതൊരു മടിയുമില്ലെന്നുമാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അതേസമയം ജയിലിലേക്ക് രാഹുൽ പോയാൽ അത് അനുകൂല തരംഗം സൃഷ്ടിക്കാൻ കാരണമാകുമെന്ന് കരുതുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിെ അഭിപ്രായം.












Click it and Unblock the Notifications