ശബരിമലയിൽ ഒരു ശ്രീലങ്കൻ യുവതിയും കയറിയിട്ടില്ല.. തെളിവുണ്ടെന്ന് രാഹുൽ ഈശ്വർ
Recommended Video
കോഴിക്കോട്: ശ്രീലങ്കൻ യുവതിയായ ശശികല ശബരിമല കയറി ദർശനം നടത്തിയോ ഇല്ലയോ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും യുവതി കയറിയെന്ന വിവരം രാവിലെ സ്ഥിരീകരിക്കുകയുണ്ടായി. സിസിടിവി ദൃശ്യങ്ങൾ തെളിവായി പുറത്ത് വിടുകയുമുണ്ടായി.
എന്നാൽ ആ ദൃശ്യങ്ങളിലുളള യുവതി ശശികല അല്ല എന്നൊരു വാദവും ഉയർന്ന് വരുന്നുണ്ട്. മറ്റൊരു സ്ത്രീയാണ് അതെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നു. അതിനിടെ രാഹുൽ ഈശ്വറും ശബരിമലയിൽ ശ്രീലങ്കൻ യുവതി കയറിയിട്ടില്ല എന്നതിന് തെളിവുമായി രംഗത്തുണ്ട്.
ഉളുപ്പ് ഒരു തരിയെങ്കിലും
ഫേസ്ബുക്ക് ലൈവിലാണ് രാഹുൽ ഈശ്വറിന്റെ ആരോപണം. ശ്രീലങ്കയില്‍ നിന്നും ഒരു യുവതി എത്തി ശബരിമലയില്‍ കയറി എന്നത് വ്യാജ വാര്‍ത്തയാണ് എന്ന് രാഹുൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉളുപ്പ് ഇത്തിരിയെങ്കിലും വേണം. കനലൊരു തരി മതിയെന്ന് പറയുന്നത് പോലെ ഉളുപ്പ് ഒരു തരിയെങ്കിലും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും വേണം എന്നും ലൈവ് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നു.
ശശികല കയറിയിട്ടില്ല
രണ്ട് ചിത്രങ്ങളുമായാണ് ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ കയറിയെന്നത് വ്യാജമാണെന്ന് രാഹുല്‍ വാദിക്കുന്നത്. കയ്യിലുളളതില്‍ ഒരു ചിത്രം ശശികലയുടേത് ആണെന്നും രണ്ടാമത്തേത് ശശികലയുടേത് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസും കേരളാ പോലീസും പ്രചരിപ്പിക്കുന്ന ചിത്രമാണ് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
രണ്ടും രണ്ട് സ്ത്രീകൾ
രണ്ട് ചിത്രങ്ങളിലേയും ഇരുമുടിക്കെട്ടിന്റെ നിറം വേറെയാണ് എന്നും ഒരു സ്ത്രീ കണ്ണട ഇട്ടിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. വസ്ത്രം ധരിച്ചിരിക്കുന്നതും വേറെയാണ്. ദേശീയ പത്രങ്ങള്‍ക്ക് അടക്കം പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ നല്കുന്നു. മുഖ്യമന്ത്രി കളളം പറയുകയാണ്. ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതമാണ് എന്ന് പറഞ്ഞത് പോലെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു.
വൃത്തികെട്ട പരിപാടി
യുവതികളൊക്കെ ഒരുപാട് കയറുന്നുണ്ട് എന്ന് കാണിക്കുന്നതിന് വേണ്ടി വൃത്തികെട്ട പരിപാടി ചെയ്യുന്നത് നാണക്കേടാണ്. കുറച്ചെങ്കിലും ഉളുപ്പ് എന്ന കാര്യം പിണറായിയും അദ്ദേഹത്തിന്റെ ഓഫീസും കാണിക്കണം. ജനുവരി 22ന് ഈ കേസ് സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ യുവതികളൊക്കെ കയറുന്നുണ്ട് എന്ന് കാണിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും ഒരു ശ്രീലങ്കൻ യുവതിയും കയറിയിട്ടില്ല എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവ്