ശബരിമല വിധിക്കെതിരെ രാഹുൽ ഈശ്വർ, ജനങ്ങൾ തെരുവിലിറങ്ങും.. അപ്പോൾ ആരും ചോദിക്കാൻ വരരുത്!
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുറപ്പാണ്. ഹിന്ദുമതവിശ്വാസികളില്‍ നല്ലൊരു ശതമാനവും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുത് എന്ന് കരുതുന്നവരാണ്. ഹൈന്ദവ സംഘടനകള്‍ ഇതിനകം തന്നെ വിധിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നു കഴിഞ്ഞു.
വിശ്വാസത്തെ മാനിക്കാത്ത കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങുമെന്ന സൂചനയാണ് ചില ഹിന്ദു സംഘടനകള്‍ മുന്നോട്ട് വെയ്ക്കുന്നതും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആര് ശബരിമലയില്‍ കയറുമെന്നും ആര് തടയുമെന്നുമുള്ള ചോദ്യമാണ് ഇനി ബാക്കി നില്‍ക്കുന്നത്. തുടക്കം മുതല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം എതിര്‍ക്കുന്ന രാഹുല്‍ ഈശ്വര്‍ വിധിയോട് യുദ്ധപ്രഖ്യാപനം തന്നെ നടത്തിയിരിക്കുന്നു.
ഫെമിനിച്ചികളെ മല കയറ്റില്ല
ശബരിമല കേസില്‍ സുപ്രീം കോടതി വിധി പറയുന്നതിന് മുന്‍പേ തന്നെ സ്ത്രീ പ്രവേശനം അനുവദിച്ചാല്‍ എതിര്‍ക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുളളവരില്‍ മുന്നിലാണ് പന്തളം രാജകുടുംബാഗവും അയ്യപ്പധര്‍മ്മ സംഘത്തിന്റെ നേതാവുമായ രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ അന്ന് പറഞ്ഞത് അയ്യപ്പ ഭക്തരുടെ നെഞ്ചില്‍ ചവിട്ടിയേ ഫെമിനിച്ചികള്‍ ശബരിമലയില്‍ കയറുകയുള്ളൂ എ്ന്നാണ്.
ജെല്ലിക്കെട്ട് പോലെ പോരാട്ടം
തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് വിധിക്കെതിരെ നടന്ന പോരാട്ടത്തിന് സമാനമായി കേരളത്തിലും സമരം സംഘടിപ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വെല്ലുവിളിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇവിടെയും സംഭവിച്ച് കൂടായ്കയില്ല എന്ന് രാഹുല്‍ പ്രതികരിച്ചു.
ജനങ്ങള്‍ തെരുവിലേക്ക്
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. ബാലന്‍സ്ഡ് ആയിട്ടുള്ള ഒരു വിധി പോലുമല്ലെന്നും തീര്‍ത്തും നിരാശാജനകമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
റിവ്യൂ പെറ്റീഷന്‍ നല്‍കും
വിധിക്കെതിരെ അടുത്ത ആഴ്ച തന്നെ റിവ്യൂ പെറ്റീഷന്‍ നല്‍കും. അയ്യപ്പന്‍ ഒരു നിത്യബ്രഹ്മചാരിയാണ് എന്നാണ് വിധിയെ എതിര്‍ക്കാനുള്ള കാരണമായി രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിക്കുന്നത്. ആരാധനാമൂര്‍ത്തിക്കും അവകാശങ്ങളും ആത്മാവും ഉണ്ടെന്നും അതിനെ അസ്ഥിരപ്പെടുത്തിയാല്‍ ക്ഷേത്രത്തെ തന്നെ ബാധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് മാറുമല്ലോ
ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കോടതി ഇടപെട്ട രീതി ശരിയായില്ല. ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നത് പ്രതീക്ഷ നല്‍കുന്നതാണ് എന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. മണ്ഡല കാലമായ ഇത് ശബരിമല അടച്ച സമയമാണ്. പുനപരിശോധനാ ഹര്‍ജി കൊടുക്കാന്‍ 16 വരെ സമയമുണ്ട്.
ആരും ചോദിക്കാൻ വരരുത്
അതിനിടയില്‍ ശബരിമലയില്‍ കയറാനുള്ള ശ്രമങ്ങളുണ്ടായാല്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആ സമയത്ത് ആരും ചോദിക്കാന്‍ വരരുതെന്നും രാഹുല്‍ ഈശ്വര്‍ ഭീഷണി മുഴക്കുന്നു.
കോടതി വിധിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
Recommended Video
നാളത്തെ തലമുറ ചോദിക്കും
വിധി പുനപരിശോധിക്കാന്‍ കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ആലോചിച്ച ശേഷം റിവ്യൂ പെറ്റീഷനുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു. വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കിയില്ല എങ്കില്‍ വരും തലമുറ തങ്ങളോട് ചോദിക്കുമെന്നും തങ്ങള്‍ക്ക് മറുപടി ഉണ്ടാവില്ലെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാർ, വിയോജിച്ച് ഇന്ദു മൽഹോത്ര
ബാലഭാസ്കറിന്റെ മകളുടെ മൃതദേഹം സംസ്ക്കരിച്ചു, ബന്ധുക്കളുടെ തീരുമാനം, അന്ത്യനിദ്ര ലക്ഷ്മിയുടെ വീട്ടിൽ