ഞങ്ങളോട് മൽപ്പിടിത്തത്തിന് നിൽക്കരുത് പിണറായി സഖാവേ.. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഈശ്വർ
Recommended Video
പന്തളം: ശബരിമലയിലെ സമരം ഗാന്ധിയൻ മാർഗത്തിലാണ് എന്നാണ് തുടക്കം മുതൽ അയ്യപ്പ സേവാ സംഘം നേതാവ് രാഹുൽ ഈശ്വർ പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാൽ കേരളം കണ്ടത് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അക്രമികൾ അഴിഞ്ഞാടുന്നതാണ്. എന്നിട്ടും, ഇപ്പോഴും ഗാന്ധിയൻ സമരമെന്ന് രാഹുൽ ഈശ്വർ ആവർത്തിച്ച് കൊണ്ടിരിക്കുന്നു.
ഇതേ ഗാന്ധിയൻ സമരക്കാരനാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് രക്തം വീഴ്ത്താൻ പദ്ധതിയുണ്ടായിരുന്നുവെന്നും അതിനായി ആളുകളെ തയ്യാറാക്കി വെച്ചിരുന്നുവെന്നും പറഞ്ഞത്. വിവാദമായതോടെ രാഹുൽ ഈശ്വർ നൈസായി മലക്കം മറിഞ്ഞിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയന് കൈയഴിഞ്ഞ് ഉപദേശങ്ങളും നൽകുന്നു രാഹുൽ. ഫേസ്ബുക്ക് ലൈവിലാണ് ജയിലിൽ നിന്ന് തിരിച്ച് എത്തിയ ശേഷമുളള രാഹുൽ ഈശ്വറിന്റെ പുതിയ യുദ്ധ പ്രഖ്യാപനം.
തിരിച്ച് വന്നിരിക്കുന്നു
ഫേസ്ബുക്ക് ലൈവിൽ രാഹുൽ ഈശ്വർ പറയുന്നത് ഇതാണ്: ഏഴ് ദിവസത്തെ ജയില്‍ ജീവിതത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ച് വന്നിരിക്കുകയാണ്. പിന്തുണച്ച, വിമര്‍ശിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാക്കാലവും ജയിലില്‍ പിടിച്ചിടാന്‍ കഴിയുമെന്ന് ഇവിടാരും വിചാരിക്കേണ്ട. 5 ദിവസവും ഞങ്ങള്‍ ഭക്തര്‍ അതിശക്തമായി പ്രതിരോധിച്ച് നിന്നത് സ്വാമി അയ്യപ്പന്റെ ശക്തി തന്നെയാണ്.
പിണറായി അയ്യപ്പനോട് തോറ്റു
രണ്ട് കാര്യങ്ങളാണ് പ്രധാനമായും പറയാനുള്ളത്. ഒന്ന് ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടാണ്. സഖാവ് അദ്ദേഹത്തിന്റെ പോലീസ് ഫോഴ്‌സ് ഉപയോഗിച്ച് ഒരുപാട് പേരെ ശബരിമലയില്‍ കയറ്റാന്‍ നോക്കി. എന്നിട്ടവിടെ കയറാനായില്ല എന്ന തിരിച്ചറിവ് ഉണ്ടാവണം. സഖാവ് പിണറായി വിജയന്‍ സ്വാമി അയ്യപ്പന് മുന്നിലാണ് പരാജയപ്പെട്ടത് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകണം.
അയ്യപ്പന്റെ സ്വത്താണ് ശബരിമല
ഞങ്ങളടക്കമുളളവരോട് മല്‍പ്പിടുത്തം നടത്താന്‍ നില്‍ക്കരുത്. സഖാവ് പിണറായി വിജയന്‍ പറയുന്നത് കേട്ടു, ദേവസ്വത്തിന്റെ സ്വത്താണ് ശബരിമല എന്ന്. ദേവസ്വത്തിന്റെ സ്വത്തല്ല, സ്വാമി അയ്യപ്പന്റെ സ്വത്താണ് ശബരിമല. ഈ സ്വത്തുക്കളൊന്നും ദേവസ്വത്തിന്റെ ആരെയെങ്കിലുമോ രാഹുല്‍ ഈശ്വറിനെയോ കണ്ട് അവിടെ കൊണ്ടിട്ടതല്ല. പക്ഷേ സ്വാമി സ്വാമി അയ്യപ്പനെയോ ഗുരുവായൂരപ്പനെയോ പത്മനാഭ സ്വാമിയെയോ വിശ്വസിച്ച് ആളുകളിട്ടതാണ്.
ഇനിയും വിജയങ്ങളുണ്ടാകും
ഇന്ത്യന്‍ നിയമപ്രകാരവും ഇത് അവരുടെ സ്വത്ത് തന്നെയാണ്. ഞങ്ങള്‍ ശക്തമായി പോരാടും. മുന്നോട്ട് പോകും. ഇത്രയും പോലീസ് സംവിധാനമുണ്ടായിട്ടും അയ്യപ്പന്റെ സാധാരണ ഭക്തര്‍ ജയിച്ചെങ്കില്‍ ഇനിയും ശക്തിയുക്തം നിന്നാല്‍ വിജയങ്ങളുണ്ടാകും. നവംബര്‍ 13ന് സുപ്രീം കോടതി വിശദമായ ഹിയറിംഗ് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ആ ഹിയറിംഗ് നമുക്കേവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. സായ്ദീപ് അടക്കമുള്ളവര്‍ അതിനായി ശക്തമായി ശ്രമിക്കും.
നവംബർ 5ന് ശബരിമലയിൽ
പോലീസ് ആക്ഷനില്‍ നട്ടെല്ലിന് പരിക്കുണ്ട്. നടു ഒട്ടും അനക്കാന്‍ വയ്യ. പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പോകും. പരാതി കൊടുക്കും. ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിലാണ് താനടക്കമുളളവരെ പോലീസ് കൊണ്ടുപോയത്. അതിന് ശേഷം പോലീസ് നന്നായി പെരുമാറി. സന്നിധാനത്ത് നിന്ന് പോലീസ് കളളക്കേസില്‍ കുടുക്കിയെന്നത് ആരും മറക്കരുത്. നവംബര്‍ 5നും ഇതേ പ്രാര്‍ത്ഥനാ രീതികളുമായി തങ്ങള്‍ ശബരിമലയില്‍ ഉണ്ടാകും.
രക്തം ഇറ്റിച്ച് അശുദ്ധമാക്കാൻ
ഒരുപാട് ഭക്തര്‍ വളരെ പ്രകോപിതരായി. ശബരിമലയില്‍ ചിലര്‍ കയ്യില്‍ മുറിവേല്‍പ്പിച്ച് രക്തം ഇറ്റിച്ചിട്ടാണെങ്കിലും നട അടപ്പിക്കണം എന്ന നിലപാടുണ്ടായിരുന്നു. അവരോടൊക്കെ അങ്ങനെ പാടില്ലെന്നും, ഗാന്ധിയൻ മാര്‍ഗത്തില്‍ വേണം പോരാട്ടം എന്നും പറഞ്ഞ് മനസ്സിലാക്കിക്കുകയായിരുന്നു. ഭക്തര്‍ക്ക് അത്രമാത്രം വിഷമം ഉണ്ട്. കേരളത്തിലെ മുഖ്യമന്ത്രി അക്കാര്യം തിരിച്ചറിയണം.
പിണറായിയുടെ തന്ത്രം മോശം
അദ്ദേഹം നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാനും ഈശ്വരവിശ്വാസം ഇല്ലാതാക്കാനും ഉള്ള അവസരമായി ഇതിനെ കാണരുത്. തങ്ങള്‍ക്ക് മതസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഹിന്ദുക്കളെ പരസ്പരം ജാതി പറഞ്ഞ് തമ്മില്‍ തല്ലിക്കാനുള്ള പിണറായി വിജയന്റെ തന്ത്രം വളരെ മോശമാണ്. അത് ദൂരവ്യാപകമായി ദുഷ്ഫലം നില്‍ക്കും. ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണം.
ചീത്ത വിളിച്ച് ദേഷ്യം തീർക്കരുത്
ഒരു വിശ്വാസിയായ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടത് പത്മകുമാറിന് സുപ്രീം കോടതിയില്‍ സ്ഥിതി വിവരങ്ങള്‍ അറിയിക്കാനുള്ള അനുമതിയെങ്കിലും ദയവ് ചെയ്ത് കേരളത്തിന്റെ മുഖ്യമന്ത്രി കൊടുക്കണം. സ്വാമി അയ്യപ്പന്റെ മുന്നില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യം ബാക്കിയുള്ളവരെ ചീത്തവിളിച്ച് തീര്‍ക്കരുത്. അതല്ല അങ്ങയെ പോലുള്ള ഒരു നേതാവ് ചെയ്യേണ്ടത്. അങ്ങ് നിലപാടുകള്‍ മാറ്റും എന്ന് പ്രതീക്ഷിക്കുന്നു.
ധര്‍മ്മയുദ്ധം ഇനിയും തുടരും
ജയിലില്‍ കിടന്നത് കൊണ്ട് തന്റെ നിലപാടുകള്‍ മാറി എന്നോ മയപ്പെട്ടു എന്നോ ആരും കരുതേണ്ടതില്ല. സ്വാമി അയ്യപ്പന് വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കും. ഒരാഴ്ചയല്ല ഒരു വര്‍ഷം വേണമെങ്കിലും ജയിലില്‍ കിടക്കും. ശരണം വിളിച്ച് ഇനിയും ഭക്തര്‍ പോരാട്ടത്തിനുണ്ടാകും. ധര്‍മ്മയുദ്ധം ഇനിയും തുടരും എന്നാണ് രാഹുല്‍ ഈശ്വര്‍ ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവ്
അതൊരു പ്രതികാരത്തിന്റെ കഥയാണ്, മല കയറിയത് വ്രതമെടുത്ത്.. രഹ്ന ഫാത്തിമ പറയുന്നു
എന്തൊരു ക്രൂരതയാണിത്! ജാനിയേയും സ്നേഹിക്കുന്നവരെ വേദനിപ്പിച്ച് പാടുന്ന കുഞ്ഞിന്റെ വീഡിയോ