ഫെമിനിസ്റ്റുകളെ തടയില്ല, കൈ കൊണ്ട് തൊടില്ല, പക്ഷേ.. ശബരിമലയിലേക്ക് പടയൊരുക്കി രാഹുൽ ഈശ്വർ
Recommended Video

തിരുവനന്തപുരം: സുപ്രീം കോടതി വിധി അനുസരിച്ച് ഒരു കാരണവശാലും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന വെല്ലുവിളിയുമായി തുടക്കം മുതല്‍ക്കേ തന്നെ രംഗത്തുണ്ട് രാഹുല്‍ ഈശ്വര്‍. അതിന്റെ പേരില്‍ ചില ഹൈന്ദവ സംഘടനകളുടെ ബാനറിന് കീഴില്‍ ശബരിമലയെ സംരക്ഷിക്കാനെന്ന പേരില്‍ ആളെക്കൂട്ടാനും രാഹുല്‍ ഈശ്വറിന് കഴിഞ്ഞിട്ടുണ്ട്.
ശബരിമല കയറാനെത്തുന്നത് ഫെമിനിസ്റ്റുകളാണ് എന്നാണ് രാഹുല്‍ ഈ്ശ്വറിന്റെ കണ്ടെത്തല്‍. മല കയറുന്ന പെണ്ണുങ്ങളെ വിശ്വാസികളായി കണക്കാക്കാനേ പറ്റില്ലെന്നാണ് നേരത്തെ ടിയാന്റെ ഭാര്യ കൂടിയായ ദീപ രാഹുല്‍ ഈശ്വറും പറഞ്ഞത്. നട തുറക്കുമ്പോള്‍ ശബരിമലയിലേക്ക് 'യുദ്ധസന്നാഹ'മൊരുക്കുകയാണ് രാഹുല്‍ ഈശ്വര്‍.

അനുവദിക്കില്ല, കട്ടായം
ശബരിമല വിധി വരുന്നതിന് മുന്‍പേ തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വാദിക്കുന്ന ആളാണ് രാഹുല്‍ ഈശ്വര്‍. വിധി വന്നതോടെയാകട്ടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ഹാലിളകിയ മട്ടിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണങ്ങള്‍. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു എന്ന് പറയുന്ന കൂട്ടത്തില്‍ തന്നെ വിധി പറഞ്ഞ ദീപക് മിശ്രയെ കള്ളനെന്ന് വിളിക്കുകയും ചെയ്യുന്നു രാഹുല്‍ ഈശ്വര്‍.

ജെല്ലിക്കട്ട് മോഡൽ സമരം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പ്രാര്‍ത്ഥനാ സമരത്തിലുമുണ്ടായി രാഹുല്‍ ഈശ്വറിന്റെ പ്രകടനം. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ച തീരുമാനം തിരുത്തിയതിന് പിന്നിലെ സമരം പോലൊന്ന് ശബരിമല വിഷയത്തിലും വേണം എന്നാണ് രാഹുല്‍ ഈശ്വര്‍ ലക്ഷ്യം വെയ്ക്കുന്നത്. അതിനുള്ള ആഹ്വാനങ്ങള്‍ ഇയാള്‍ തുടര്‍ച്ചയായി നടത്തുകയും ചെയ്യുന്നു.

മഹിഷിയാണ് തൃപ്തി ദേശായി
ശബരിമലയില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് അയ്യപ്പന്മാരും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഈ സമരത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് രാഹുൽ ഈശ്വർ തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയിൽ ആവശ്യപ്പെട്ടു. ഏതെങ്കിലും രീതിയില്‍ തൃപ്തി ദേശായി അടക്കമുള്ളവര്‍ വരുന്നുവെങ്കില്‍ അവരെ തടയാന്‍ പോലീസ് അയ്യപ്പന്മാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണം. ആധുനിക കാലത്തെ മഹിഷിയാണ് തൃപ്തി ദേശായി.

ഇത് ചുമ്മാ പറയുന്നതല്ല
അവര്‍ വന്നാല്‍ തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ കയറുകയുള്ളൂ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അത് ചുമ്മാ പറയുന്നതല്ല. ശബരിമലയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് സ്ത്രീകള്‍ പോകുന്നുണ്ട്. താന്‍ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമാണ് ശബരിമലയില്‍ പോകാറുള്ളത്. ശബരിമലയില്‍ സ്ത്രീ വിവേചനം ഇല്ലെന്നും പ്രായനിയന്ത്രണം മാത്രമേ ഉള്ളൂ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഫെമിനിസ്റ്റുകളെ തടയില്ല
ശബരിമലയിലേക്ക് വരുന്ന ഏത് ഫെമിനിസ്റ്റിനേയും നമ്മള്‍ കൈ കൊണ്ട് തൊടില്ല, തടയില്ല, പിടിച്ച് തള്ളില്ല. പക്ഷേ എല്ലാവരും നെഞ്ച് തയ്യാറാക്കി വെയ്ക്കണമെന്നും ഈ നെഞ്ചില്‍ ചവിട്ടി മാത്രമേ ഫെമിനിസ്റ്റുകള്‍ ശബരിമല കയറാന്‍ പാടുള്ളൂ എന്നും നട തുറക്കുന്ന ഒക്ടോബര്‍ 16, 17 ദിവസങ്ങളില്‍ എല്ലാവരും അതിനായി വേണമെന്നും രാഹുല്‍ ഈശ്വര്‍ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവേ ആവശ്യപ്പെട്ടു.

വിധി നിരാശാജനകം
സുപ്രീം കോടതി വിധിക്ക് പിന്നാലെ തന്നെ കടുത്ത നിലപാടുകളുമായി രാഹുൽ ഈശ്വർ രംഗത്ത് വന്നിരുന്നു. ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇവിടെയും സംഭവിച്ച് കൂടായ്കയില്ല എന്നാണ് രാഹുൽ പ്രതികരിച്ചത്. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. ബാലന്‍സ്ഡ് ആയിട്ടുള്ള ഒരു വിധി പോലുമല്ലെന്നും തീര്‍ത്തും നിരാശാജനകമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പ്രതിഷേധിച്ചാൽ ചോദിക്കാൻ വരരുത്
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത് എന്നും രാഹുല്‍ ഈശ്വര്‍ ഭീഷണി ഉയർത്തുകയുണ്ടായി. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കോടതി ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിക്കുകയുണ്ടായി.

റിവ്യൂ പെറ്റീഷൻ നൽകും
വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാറുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണ് എന്നും രാഹുൽ പറഞ്ഞിരുന്നു. മണ്ഡല കാലമായ ഇത് ശബരിമല അടച്ച സമയമാണ്. പുനപരിശോധനാ ഹര്‍ജി കൊടുക്കാന്‍ 16 വരെ സമയമുണ്ട്. അയ്യപ്പന്‍ ഒരു നിത്യബ്രഹ്മചാരിയാണ് എന്നാണ് വിധിയെ എതിര്‍ക്കാനുള്ള കാരണമായി രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിക്കുന്നത്.

ക്ഷേത്രത്തെ തന്നെ ബാധിക്കും
ആരാധനാമൂര്‍ത്തിക്കും അവകാശങ്ങളും ആത്മാവും ഉണ്ടെന്നും അതിനെ അസ്ഥിരപ്പെടുത്തിയാല്‍ ക്ഷേത്രത്തെ തന്നെ ബാധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കിയില്ല എങ്കില്‍ വരും തലമുറ തങ്ങളോട് ചോദിക്കുമെന്നും തങ്ങള്‍ക്ക് മറുപടി ഉണ്ടാവില്ലെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.












Click it and Unblock the Notifications