ശബരിമലയിൽ ഗൂഢാലോചനാസിദ്ധാന്തവുമായി രാഹുൽ ഈശ്വർ! പിന്നിൽ ഇടതല്ല, ബ്രാഹ്മണിക്കൽ തീവ്ര വലതുപക്ഷം...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുത്തന്‍ ആരോപണവും ആയി രാഹുല്‍ ഈശ്വര്‍ രംഗത്ത്. താന്‍ ബ്രാഹ്മണിക്കല്‍ സവര്‍ണ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണെന്ന് പരസ്യമായി പറഞ്ഞ ആളാണ് രാഹുല്‍ ഈശ്വര്‍. അതേ രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ ആരും അമ്പരന്ന് പോകും!
ശബരിമല കേസിന് പിന്നില്‍ തീവ്ര വലത് ഗൂഢാലോചനയാണ് എന്നാണ് ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. ബ്രാഹ്മണിക്കല്‍ ചിന്ത വച്ചുപുലര്‍ത്തുന്ന സവര്‍ണ വിഭാഗമാണ് ഇതിന് പിന്നില്‍ എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
വ്യംഗമായി സംഘപരിവാര്‍ അജണ്ടകളേയും വിമര്‍ശിക്കുന്നുണ്ട് രാഹുല്‍. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇത്തരം ഒരു നടപടി ഉണ്ടായത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. തന്റെ പല ധാരണകളും തെറ്റാണെന്ന് മനസ്സിലായതായും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്.

രാഹുല്‍ ഈശ്വറിന്റെ തെറ്റിദ്ധാരണകള്‍
ഇടത് ലിബറലുകളും ബര്‍ഖ ദത്തിനെ പോലുള്ള മാധ്യമ പ്രവര്‍ത്തകരും ഒക്കെയാണ് ശബരിമല സ്ത്രീ പ്രവേശന കേസിന് പിന്നില്‍ എന്നായിരുന്നത്രെ രാഹുല്‍ ഈശ്വര്‍ ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ കേസിന്റെ പിറകേ പോയപ്പോള്‍ അത് സത്യമല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ബര്‍ഖ ദത്തുമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും ഇതില്‍ മറ്റ് താത്പര്യങ്ങള്‍ ഒന്നും ഇല്ലെന്ന് മനസ്സിലായി.

ഇനി, മുസ്ലീങ്ങളാണോ...
യങ് ലോയേഴ്‌സ് അസോയിയേഷന്‍ ആയിരുന്നു ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് കൊടുത്തത്. നൗഷാദ് അഹമ്മദ് ഖാന്‍ ആയിരുന്നു കേസ് കൊടുക്കുമ്പോള്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറി. അത് കണ്ടപ്പോള്‍ രാഹുല്‍ ഈശ്വറിന് തോന്നി, ഈ കേസിന് പിന്നില്‍ മുസ്ലീങ്ങളാണെന്ന്. കുറേ കാലം ഇദ്ദേഹം തന്നെയാണ് ഈ കേസിന് പിന്നില്‍ എന്ന് രാഹുല്‍ ഈശ്വര്‍ വിശ്വസിച്ചിരുന്നത്രെ. ഒടുവില്‍ ആളുകളുടെ ശല്യം സഹിക്കവയ്യാതെ അദ്ദേഹം കേസ് പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ ആ തെറ്റിദ്ധാരണയും രാഹുല്‍ ഈശ്വരിന് മാറിക്കിട്ടി.

അപ്പോള്‍ പിന്നെ ക്രിസ്ത്യാനികളായിരിക്കും
അടുത്ത ഘട്ടത്തില്‍ രാഹുല്‍ ഈശ്വരിന്റെ സംശയം ക്രിസ്ത്യന്‍ ഗൂഢാലോചനയ്ക്ക് പിറകേ ആയി. ജസ്റ്റിസ് കുര്യന്‍ ജോസഫിനെതിരെ ബാലകൃഷ്ണ പിള്ള പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ആയിരുന്നു അങ്ങനെ ഒരു സംശയം ഉടലെടുത്തത്. എന്നാല്‍ ശബരിമലയെ സംബന്ധിച്ച് കുര്യന്‍ ജോസഫിന്റെ നിലപാടുകള്‍ സുപ്രീം കോടതിയില്‍കണ്ടപ്പോള്‍ രാഹുല്‍ ഈശ്വരിന് ആ സംശയം മാറിക്കിട്ടി.

തീവ്ര വലതുപക്ഷ ഗൂഢാലോചന
ശബരിമല കേസ് ഒരു തീവ്ര വലതുപക്ഷ ഗൂഢാലോചനയാണെന്ന് താന്‍ ഒടുവില്‍ തിരിച്ചറിഞ്ഞു എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്.ശബരിമലയെ മുന്നില്‍ നിര്‍ത്തി ഇന്ത്യയിലെ എല്ലാ ദേവാലയങ്ങളിലേക്കും കടന്നുകയറാന്‍ ഉള്ള ഗൂഢാലോചനയാണ് ഇതെന്നാണ് രാഹുല്‍ ഈശ്വറിന്റെ കണ്ടെത്തല്‍. ഒരു ഹിന്ദു ക്ഷേത്രം ആകുമ്പോള്‍ സെക്യുലര്‍ ആയിട്ടുള്ള ഒരു പ്രതിച്ഛായയും കിട്ടും എന്നും രാഹുല്‍ പറയുന്നുണ്ട്.

അടുത്തത് യൂണിഫോം സിവില്‍ കോഡ്
ഹിന്ദു സ്ത്രീകള്‍ക്ക് വേണ്ടി ഇത് ചെയ്തു. ഇനി മുസ്ലീ സ്ത്രീകള്‍ക്ക് വേണ്ടി യൂണിഫോം സിവില്‍ കോഡ് കൊണ്ടുവരാം എന്ന കപട നാട്യത്തിന്റെ രാഷ്ട്രീയം ആണ് ഇതിന് പിന്നില്‍. ഇത് തന്നെയാണ് ജെല്ലിക്കെട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്.

സവര്‍ണ, ബ്രാഹ്മണിക്കല്‍
ഇന്ത്യയിലെ സവര്‍ണ വിഭാഗത്തിലുള്ള, ഒരു ശതമാനം വരുന്ന ബ്രാഹണിക്കല്‍ തീവ്ര സ്വരക്കാര്‍ നടത്തുന്ന നരേറ്റീവും അജണ്ടയും ആണ് ഇതെല്ലാം എന്നാണ് രാഹുല്‍ ഈശ്വറിന്റെ കണ്ടെത്തല്‍.ഈ നീക്കം ആത്മഹത്യാപരമാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്.

സുബ്രഹ്മണ്യ സ്വാമിയുടെ പ്രകോപനം!
ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ രണ്ട് പ്രതികരണങ്ങളാണ് തന്നെക്കൊണ്ട് ഇതെല്ലാം തുറന്ന് പറയിപ്പിച്ചത് എന്ന് കൂടി രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് പട്ടാളത്തെ ഇറക്കണം, യൂണിഫോം സിവില്‍ കോഡിന് ഒരു മാതൃകയാവട്ടെ ശബരിമല എന്നിവയായിരുന്നു ആ പ്രസ്താവനകള്‍. ഈ ധാര്‍ഷ്ട്യം ശരിയല്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ പക്ഷം.

രാഹുലിന്റെ നിലപാട്
താന്‍ ഒരു ബ്രാഹ്മണിക്കല്‍, സവര്‍ണ രാഷ്ട്രീയത്തിന്റെ വക്താവാണ് എന്ന് നേരത്തേ വ്യക്തമാക്കിയ ആളാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോഴും അത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തീവ്ര നിലപാടുളള ഒരു ശതമാനം ആളുകളാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത് എന്നാണ് ഇപ്പോള്‍ പറയുന്നത്. അതിനിടെ ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറെ ഏറെ പ്രകീര്‍ത്തിക്കുകയും ചെയ്തു രാഹുല്‍ ഈശ്വര്‍.

നെഞ്ചത്ത് ചവിട്ടിയേ കയറൂ
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ആദ്യം മുതലേ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആളാണ് രാഹുല്‍ ഈശ്വര്‍. തങ്ങളുടെ നെഞ്ചത്ത് ചവിട്ടിയേ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ ശബരിമലയില്‍ പ്രവേശിക്കുകയുള്ളൂ എന്നായിരുന്നു രാഹുലിന്റെ വെല്ലുവിളി. വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുക ഫെമിനിസ്റ്റുകള്‍ മാത്രമാണ് എന്നാണ് രാഹുല്‍ ഈശ്വറിന്റെ ധാരണ.


Click it and Unblock the Notifications