ബിജെപി ശബരിമല ഏറ്റെടുത്തപ്പോൾ കറിവേപ്പിലയായി രാഹുൽ ഈശ്വർ, ശശികലക്കൊപ്പം സെൽഫി വിവാദം
റാന്നി: ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ വിധിക്കെതിരെ രംഗത്ത് വന്നത് ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ നേതാക്കള്‍ ആയിരുന്നില്ല. അയ്യപ്പ ധര്‍മ്മ സേനാ പ്രസിഡണ്ടായ രാഹുല്‍ ഈശ്വര്‍ ആയിരുന്നു. എന്നാലിപ്പോള്‍ സമര രംഗത്തൊന്നും രാഹുലിനെ കാണാനില്ല.
പക്ഷേ അങ്ങനെ പിന്മാറാനും രാഹുല്‍ ഈശ്വര്‍ തയ്യാറല്ല. സമര രംഗത്ത് ഇല്ലെങ്കിലും നിയമം ലംഘിച്ച് ശബരിമല കയറാന്‍ ശ്രമിച്ച് അറസ്റ്റിലായ കെപി ശശികലയെ കാണാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു രാഹുല്‍. മാത്രമല്ല ഒരു സെല്‍ഫിയും എടുത്തു. അതിപ്പോള്‍ വിവാദമായിരിക്കുകയാണ്.
നട്ടംതിരിഞ്ഞ് രാഹുൽ ഈശ്വർ
ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഹാദിയയെ വീട്ടില്‍ ചെന്ന് കണ്ട് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് വെട്ടിലായ ചരിത്രമുണ്ട് രാഹുല്‍ ഈശ്വറിന്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെരുവിലിറക്കിയ രാഹുല്‍ ഇപ്പോള്‍ കേസുകള്‍ കൊണ്ട് നട്ടംതിരിഞ്ഞിരിക്കുകയാണ്.
ശശികലയുടെ അറസ്റ്റ്
അതിനിടെയാണ് പോലീസ് സ്‌റ്റേഷനിലെ സെല്‍ഫിയും വിവാദത്തിലായിരിക്കുന്നത്. പോലീസ് നിര്‍ദേശം ലംഘിച്ച് ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റാന്നി പോലീസ് സ്‌റ്റേഷനിലാണ് മണിക്കൂറുകളോളം ശശികലയെ ഇരുത്തിയത്.
ശശികലക്കൊപ്പം സെൽഫി
ഇവിടേക്കാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്. രാവിലെ നിലയ്ക്കല്‍ സ്‌റ്റേഷനില്‍ ചെന്ന് ഒപ്പിട്ട ശേഷം മടങ്ങുന്ന വഴിയിലാണ് രാഹുല്‍ ശശികലയെ കാണാന്‍ ചെന്നത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശശികലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഭക്തരെ അറസ്റ്റ് ചെയ്തതില്‍ സിഐയോട് വിയോജിപ്പ് അറിയിച്ചുവെന്നും രാഹുല്‍ ഈശ്വര്‍ പോസ്റ്റിലെഴുതി.
ഫ്രെയിമിൽ നിന്ന് പുറത്ത്
അറസ്റ്റിലായ പ്രതിക്കൊപ്പം സ്റ്റേഷനിൽ ചെന്ന് സെൽഫിയെടുത്തത് വിവാദമായിരിക്കുകയാണ്, ബിജെപിയും ആര്‍എസ്എസും ചിത്രത്തിലില്ലാതിരുന്നപ്പോള്‍ ശബരിമല പ്രതിഷേധം നയിച്ച രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ഫ്രെയിമില്‍ നിന്ന് പുറത്തായ മട്ടാണ്. തൃപ്തി ദേശായിയെ നെടുമ്പാശേരിയില്‍ തടഞ്ഞപ്പോള്‍ സ്ഥലത്തേക്ക് രാഹുല്‍ ഈശ്വറും എത്തിയിരുന്നു. എന്നാല്‍ നേതാക്കളടക്കം രാഹുല്‍ ഈശ്വറിനെ അവഗണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
സന്നിധാനത്ത് പോകാനാവില്ല
സന്നിധാനത്തേക്കും പോകാന്‍ രാഹുല്‍ ഈശ്വറിന് പറ്റില്ല. സംഘര്‍ഷത്തിന് നേതൃത്വം കൊടുക്കാന്‍ സാധ്യതയുളള നേതാക്കളെ ആരെയും ശബരിമലയിലേക്ക് കടക്കാന്‍ അനുവദിക്കില്ല എന്ന കര്‍ശന നിലപാടെടുത്തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥയുടെ ഭാഗമായി നിലയ്ക്കല്‍ സ്‌റ്റേഷനില്‍ വന്ന് ഒപ്പിട്ട ശേഷം സന്നിധാനത്തേക്ക് പോകാന്‍ രാഹുല്‍ ശ്രമിച്ചിരുന്നു.
ചുറ്റിലും കേസുകൾ
എന്നാല്‍ സ്ന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ മടങ്ങിപ്പോയി. നിലവില്‍ ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ രണ്ട് കേസുകളാണ് രാഹുല്‍ ഈശ്വറിന് മേലുളളത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ഭക്തരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഒരാഴ്ച അകത്ത് കിടന്ന ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങി.
ഇനിയും സമരത്തിനിറങ്ങും
പുറത്തിറങ്ങിയതിന് പിന്നാലെയാണ് യുവതികള്‍ കയറിയാല്‍ രക്തം വീഴ്ത്തി സന്നധാനം അശുദ്ധമാക്കുളള പദ്ധതിയുണ്ടായിരുന്നു എന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായത്. ഈ കേസില്‍ ജാമ്യം നേടിയാണ് വീണ്ടും പുറത്ത് ഇറങ്ങിയത്. സുപ്രീം കോടതി വിധി വീണ്ടും എതിരാണെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്