'പാക്കിസ്ഥാനി ഹിന്ദുക്കളെക്കാൾ പ്രധാനം ഇന്ത്യൻ മുസ്ലീങ്ങൾ', രാഹുൽ ഈശ്വറിനെ സസ്പെൻഡ് ചെയ്തു!
Recommended Video
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാടെടുത്ത രാഹുല്‍ ഈശ്വറിന് എതിരെ നടപടി. അയ്യപ്പ ധര്‍മ സേനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് രാഹുല്‍ ഈശ്വറിനെ പുറത്താക്കി. അയ്യപ്പ ധര്‍മ സേനയുടെ അധ്യക്ഷനായിരുന്നു രാഹുല്‍ ഈശ്വര്‍.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിരാഹാര സമരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്ത് നിരാഹാരം നടത്താനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് അയ്യപ്പ ധര്‍മ സേന അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ ഈശ്വറിനെ നീക്കം ചെയ്തിരിക്കുന്നത്.
ആദ്യം രാജ്യം പിന്നെ മതം
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ നിരവധി ബിജെപി അനുകൂലികളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ ഈശ്വര്‍ തുടക്കം മുതല്ക്കേ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയാണ് നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീംകളേക്കാള്‍ പ്രധാനമല്ല പാകിസ്താനിലെ ഹിന്ദുക്കള്‍ എന്നും ആദ്യം രാജ്യത്തിനാണ് പ്രാധാന്യം പിന്നെയാണ് മതം എന്നുമാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നത്.
മലപ്പുറത്ത് നിരാഹാര സമരം
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഇന്ന് മലപ്പുറത്ത് അയ്യപ്പ ധര്‍മസേനയുടെ നേതൃത്വത്തില്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നതാണ്. ചങ്ങരംകുളത്ത് ഹൈവേയില്‍ അയ്യപ്പധര്‍മസേന ഉത്തരമേഖലാ സെക്രട്ടറി സുനില്‍ വളയംകുളം നിരാഹാരമിരിക്കുമെന്നും താന്‍ ഉദ്ഘാടനം ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.
രാഹുലിനെ പുറത്താക്കി
ഇതിന് പിന്നാലെ രാഹുല്‍ ഈശ്വറിനെ സസ്പെന്‍ഡ് ചെയ്യാന്‍ അയ്യപ്പ ധര്‍മ ട്രസ്റ്റി ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രാഹുല്‍ ഈശ്വറിന് എതിരെ നടപടിയെടുത്തിരിക്കുന്നത്. മാത്രമല്ല അയ്യപ്പ ധര്‍മ സേനയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ നിരാഹാരം പ്രഖ്യാപിച്ച വിഷയത്തില്‍ അന്വേഷണം നടത്താന്‍ അഡ്വക്കേറ്റ് മനോരഞ്ജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിട്ടുണ്ട്.
പ്രധാനം ഇന്ത്യൻ മുസ്ലീംകൾ
പൗരത്വ നിയമത്തിന് എതിരെ രാഹുല്‍ ഈശ്വര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ''പാക്കിസ്ഥാനി ഹിന്ദുക്കളെക്കാൾ പ്രധാനം ഇന്ത്യൻ മുസ്ലിങ്ങളാണ്.. ആദ്യം രാജ്യം പിന്നെ മതം. പാക്കിസ്ഥാനി ഹിന്ദുക്കളെ തീർച്ചയായും സഹായിക്കണം, അത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വാക്കാണ്. അങ്ങനെ അവരെ സഹായിക്കുമ്പോൾ അത് നമ്മുടെ സഹോദരങ്ങളായ ഇന്ത്യൻ മുസ്ലിങ്ങളുടെ മനസ്സിൽ കനൽ കോരിയിട്ട് കൊണ്ട് ആകരുത്'' എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
മതത്തിന്റെ പേര് വേണ്ട
പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഷ മോശമാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. വിദേഷം ജനിപ്പിക്കുന്നതാണ് ആ ഭാഷ. പൗരത്വ നിയമത്തില്‍ ഒരു മതത്തിന്റെയും പേര് ചേര്‍ക്കാന്‍ പാടില്ലായിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലീം സമൂഹത്തിന് ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തിയിരുന്നു.
അമിത് ഷാക്കെതിരെ
മറ്റ് രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുളള തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. എന്നാല്‍ അതില്‍ നിന്ന് മുസ്ലീം സമുദായത്തെ മാത്രം മാറ്റി നിര്‍ത്തിയത് അംഗീകരിക്കാനാവില്ല. അതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടാകാം. നിയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തപ്പോള്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ അതിര് വിട്ടതാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.