ഇസ്ലാമിലും ക്രിസ്തുമതത്തിലും അനാചരം ഉണ്ട്.. പോയി പ്രതികരിക്കെന്ന് രാഹുല്‍ ഈശ്വര്‍!!
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ജയിൽ ഡിജിപി ആർ ശ്രീലേഖ രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആചാരത്തിന്‍റെ ഭാഗമായി നടക്കുന്ന കുത്തിയോട്ടം ആൺകുട്ടികൾക്ക് കടുത്ത ശാരീരിക,മാനസിക പീഡനം ഏൽപ്പിക്കുന്നുവെന്നായിരുന്നു ശ്രീലേഖ തന്‍റെ ബ്ലോഗിലൂടെ പ്രതികരിച്ചത്. ഈ വിഷയം വലിയ ചർച്ചയായി മാറിയതോടെ ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
വിഷയത്തില്‍ ശ്രീലേഖയെ തള്ളി സംവിധായകന്‍ അലി അക്ബര്‍ രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിൽ നടക്കുന്ന ആൺകുട്ടികളുടെ സുന്നത്ത് കല്ല്യാണത്തിനെതിരെ പരാതി നൽകാൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചായിരുന്നു അലി അക്ബർ ശ്രീലേഖയെ വിമര്‍ശിച്ചത്. അലി അക്ബറിന് പിന്നാലെ വിഷയത്തില്‍ ശ്രീലേഖയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ പ്രതികരണം.
സുന്നത്ത് കല്യാണം
സുന്നത്ത് കല്ല്യാണം തികച്ചും പ്രാകൃതമാണെന്ന് പറയാനും, പരാതി നൽകാനും ധൈര്യമുണ്ടെങ്കിൽ കോടതിയിൽ സാക്ഷി പറയാൻ താനും വരാമെന്നുമായിരുന്നു ബിജെപി അനുഭാവി കൂടിയായ അലി അക്ബർ ഇന്നലെ പ്രതികരിച്ചത്. അതേസമയം കുത്തിയോട്ടത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്നും വളരെ മികച്ച രീതിയില്‍ തന്നെ അത് നടത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.
എല്ലാം അനാചാരങ്ങളല്ല
ഹിന്ദു സമൂഹം എല്ലാ പരിഷ്കാരങ്ങള്‍ക്കും അനുകൂലമാണെന്നും പക്ഷേ എല്ലാ ആചാരങ്ങളും അനാചരങ്ങളാണെന്ന ഡിജിപിയുടെ നിരീക്ഷണത്തോട് യോജിക്കാന്‍ ആകില്ലെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.
എന്‍റെ അവകാശം
ഒരു വിശ്വാസി എന്ന നിലയില്‍ എന്‍റെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള അവകാശം എനിക്കുണ്ട്. ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശങ്ങളില്‍ മറ്റൊരള്‍ക്ക് കടന്ന് കയറാന്‍ അവകാശമില്ല.
പരിഷ്കരണമെങ്കില്‍
അതേസമയം ഒരു പരിഷ്കരണമെന്ന നിലയിലാണ് ശ്രീലേഖ ഉദ്ദേശിച്ചതെങ്കില്‍ മറ്റ് മതങ്ങളിലെ അനാചാരങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യം അവര്‍ കാണിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ബാലാവകാശ കമ്മീഷനെതിരേയും
കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിനെതിരേയും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു. എന്‍റെ മകന്‍റെ അവകാശം ആദ്യം തിരുമാനിക്കന്നത് ഞാനാണെന്നും അതില്‍ ബാലാവകാശ കമ്മീഷന് എന്ത് അധികാരമാണ് ഉള്ളതെന്നുമായരുന്നു രാഹുലിന്‍റെ പ്രതികരണം.
സ്റ്റേറ്റിന് കുട്ടികളെ ഉണ്ടാക്കാന്‍ കഴിയില്ല
മക്കളുടെ അവകാശം കുടുംബത്തിനാണ് സ്റ്റേറ്റിനല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.സ്റ്റേറ്റിന് കുട്ടികളെ ഉണ്ടാക്കാന്‍ കഴിയില്ല. കുടുംബം ഉണ്ടാക്കിയ കുട്ടികളെ സംരക്ഷിക്കാനേ കഴിയുള്ളൂവെന്നും രാഹുല്‍ വ്യക്തമാക്കി.അതുകൊണ്ട് കുടുംബത്തിന് മേലുള്ള അധികാരത്തിലും അവകാശത്തിലും കടന്നുകയറുന്നത് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍
എട്ടിനും 13 നും ഇടയില്‍ പ്രായമായ ആണ്‍കുട്ടികളാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് നിര്‍ബന്ധിതരാക്കപ്പെടുന്നത്. ഇവര്‍ ഏഴു ദിവസം ക്ഷേത്രത്തില്‍ താമസിച്ച് വ്രതമെടുക്കണം. ഇവരെ ഒറ്റമുണ്ട് മാത്രം ഉടുപ്പിച്ച് പുല്‍പ്പായയില്‍ കിടത്തും.
കുത്തിയിറക്കും
ഇടുപ്പിലെ പുറംതൊലിയില്‍ സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത നൂല്‍ കോര്‍ത്തെടുക്കും. ഇതുമായി രാത്രി മുഴുവന്‍ നീളുന്ന ഘോഷയാത്രയില്‍ ഈ കുട്ടികള്‍ അകമ്പടി സേവിക്കണം എന്നാണ് വിശ്വാസം. ആറ്റുകാലില്‍ മാത്രമല്ല, മറ്റുപല ദേവീക്ഷേത്രങ്ങളിലും ചെറിയ ഭേദഗതികളോടെ ഈ ആചാരം തുടരുന്നുണ്ട്.