രാഹുൽ ഈശ്വർ വീണ്ടും അഴിക്കുള്ളിലേക്ക്; രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി
തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി നടപടി.
രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി നിർദ്ദേശം. ശബരിമലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുലിന് കർശന ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ:
ശബരിമലയിലെ സംഘർഷം
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ വലിയ പ്രതിഷേധങ്ങളാണ് ശബരിമലയിൽ നടന്നത്. പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ശബരിമലയിലുണ്ടായ അക്രംമസംഭവങ്ങളുടെ പേരിലായിരുന്നു ശബരിമല ആചാരസംരക്ഷണ സമിതി നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുൽ ഈശ്വർ അറസ്റ്റിലാകുന്നത്.
ജയിലിൽ നിരാഹാര സമരം
നിയമ വിരുദ്ധമായി സംഘടിക്കുക, കലാപാഹ്വാനം നടത്തുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതു മുതൽ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം നടത്തുകയായിരുന്നു. പോലീസ് വൈരാഗ്യം തീർക്കുകയാണെന്നാരോപിച്ച് രാഹുലിന്റെ ഭാര്യ ദീപയും രംഗത്തെത്തിയിരുന്നു. രണ്ടാഴ്ചയോളം നീണ്ട ജയിൽ വാസത്തിന് ശേഷമാണ് രാഹുലിന് ഈ കേസിൽ ജാമ്യം ലഭിച്ചത്.
വിവാദ പരാമർശം
ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലെ വിവാദ പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഈശ്വർ വീണ്ടും കേസെടുക്കുന്നത്. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാൽ രക്തമോ മൂത്രമോ വീഴ്ത്തി ആചാരലംഘനം നടത്തി നട അടക്കേണ്ട സാഹചര്യം ഉണ്ടാക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇതിനായി ഇരുപതോളം പേർ സന്നിധാനത്ത് തയാറായി നിന്നിരുന്നവെന്നുമാണ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നത്.
പ്ലാൻ ബി
പ്രതിഷേധങ്ങൾ ഫലം കണ്ടില്ലെങ്കിൽ നടപ്പിലാക്കാൻ പദ്ധയിയിട്ടിരുന്ന പ്ലാൻ ബി പരാമർശമാണ് രാഹുലിനെ വീണ്ടും കുരുക്കിലാക്കിയത്. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതേ തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിനാണ് രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തത്. സന്നിധാനത്ത് രക്തം വീഴ്ത്തി പോലും യുവതി പ്രവേശനം തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നുവെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തൽ
കർശന ഉപാധികൾ
പ്ലാൻ ബി പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ രാഹുലിന് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയിൽ ഒരിക്കൽ പമ്പ പോലീസ് സ്റ്റേഷനിൽ ഒപ്പിടണം അന്വേഷണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. പമ്പ പോലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്നാണ് രാഹുലിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ കോടതി നിർദ്ദേശിച്ചത്.
ഹൈക്കോടതിയിലേക്ക്
പോലീസ് തന്നോട് വ്യക്തി വിരോധം തീർക്കുകയാണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. സ്റ്റേഷനിൽ ഒപ്പിടാൻ ഏതാനും മണിക്കൂറുകൾ വൈകിയതിനാണ് പോലീസ് റിപ്പോർട്ടെന്ന് രാഹുൽ ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
അധികാരം പിടിച്ച് നാലാംനാള്‍ ആദ്യ പ്രഖ്യാപനം; 3 സംസ്ഥാനങ്ങളിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും
ചില തീരുമാനങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്കെതിരായിരിക്കാം; ഞാനും അച്ഛനെ പോലെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ