തിരഞ്ഞെടുപ്പ് പോര്, സരിത എസ് നായർക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എന്നാല്‍ രണ്ടിടത്തും പത്രികകള്‍ തളളിപ്പോയി. തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യ ആയത് കൊണ്ടാണ് സരിത എസ് നായരുടെ പത്രിക തളളിപ്പോയത് എന്ന് രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍ വിശദീകരണം നല്കി. എറണാകുളം എംപി ഹൈബി ഈഡനും ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകും.
സരിത എസ് നായര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷം തടവിനും 45 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസില്‍ മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും സരിത എസ് നായര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നും രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മണ്ഡലമായിരുന്ന അമേഠിയില്‍ തന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നതായി സരിത ഹൈക്കോടതിയെ അറിയിച്ചു.
തന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാല്‍ അയോഗ്യയെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ വയനാട്ടിലേയും എറണാകുളത്തേയും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നും സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ ആരോപണ വിധേയനാണ് ഹൈബി ഈഡന്. ഹൈബി ഈഡന് അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അന്നത്തെ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി നടപടിയെടുത്തില്ല എന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ സരിത എസ് നായര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങിയത്.