വയനാട്ടുകാർക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്; ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകും, സ്ഥാനാർത്ഥിത്വം അംഗീകാരം
Recommended Video
ബത്തേരി: വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. വയനാട്ടിലെ ജനങ്ങൾക്കൊപ്പം ജീവിത കാലം മുഴുവൻ താൻ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. അമേഠിയിലും വയനാട്ടിലും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രണ്ടിടത്തും ജയിച്ചാൽ അമേഠിയാകും നില നിർത്തുകയെന്ന ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ല'; സിപിഎം പ്രവർത്തകരെ വിറപ്പിച്ച് ശോഭാ സുരേന്ദ്രൻ
ഒരു രാഷ്ട്രീയക്കാരനായല്ല മറിച്ച് ഒരു സുഹൃത്തായും മകനായും സദോഹരനായുമൊക്കെയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ വന്ന് നിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല, തനിക്ക് മത്സരിക്കാൻ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദിയപ്പോലെ കള്ളം പറയില്ല
ഇന്ത്യൻ പ്രധാനമന്ത്രിയെ പോലെയല്ല താൻ, ഇവിടെ വന്ന് നിങ്ങളോട് കള്ളം പറയില്ല. കാരണം നിങ്ങളുടെ ബുദ്ധിയേയും ബോധത്തേയും ഞാൻ ബഹുമാനിക്കുന്നുണ്ട്. വയനാട്ടുകാരുമായി വെറും രണ്ട് മാസത്തെ ബന്ധമല്ല, ജീവിതം കാലം മുഴുവൻ നിലനിൽക്കുന്ന ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മൻ കി ബാത്തിനല്ല
മോദിയെ പോലെ മൻ കീ ബാത്തിനല്ല വയനാട്ടിൽ എത്തിയിരിക്കുന്നത്. നിങ്ങളുടെ ഹൃദയം അറിയാനും നിങ്ങളിലൊരാളാകാനുമാണ്. ഈ നാടിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഇതിനായി പുസ്തകങ്ങൾ വായിക്കാനല്ല, നിങ്ങളിലേക്ക് ഇറങ്ങി വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വയനാട്ടിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിലേക്ക് എത്തിയത്
സ്നേഹത്തോടെയും സഹിഷ്ണുതയോടെയും ജനങ്ങൾ ഒന്നിച്ച് കഴിയുന്ന നാടാണ് വയനാടെന്ന് രാജ്യത്തിന് കാണിച്ചു കൊടുക്കണം. ഉത്തരേന്ത്യയുടെ വികാരമല്ല ദക്ഷിണേന്ത്യയുടെ വികാരമാകേണ്ടത്. രാജ്യത്തെ എല്ലായിടത്തിനും അതിനേറേതായാ പ്രധാന്യമുണ്ട്. ഈ നാടിന്റെയും അഭിപ്രായങ്ങളും വികാരങ്ങളും ഭാഷയുമെല്ലാം പ്രധാന്യമുള്ളതാണ്. അത് രാജ്യമറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രശ്നങ്ങൾക്ക് പരിഹാരം
വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി ഉറപ്പ് നൽകി. രാത്രിയാത്ര നിരോധനം, വന്യജീവി പ്രശ്നം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് രാഹുൽ പറഞ്ഞു.
രൂക്ഷ വിമർശനം
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിക്കാനും കർഷക ആത്മഹത്യകൾ വർദ്ധിക്കാനും കാരണം മോദിയുടെ നയങ്ങളാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഓരോ 24 മണിക്കൂറിലും രാജ്യത്തെ 27,000 യുവാക്കൾക്ക് ജോലി നഷ്ടമാകുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
യഥാർത്ഥ ദേശ വിരുദ്ധർ
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച ബിജെപിയാണ് യഥാര്‍ത്ഥ ദേശവിരുദ്ധര്‍. അംബാനിക്ക് 3000 കോടി നല്‍കിയതും രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നിഷേധിച്ചതുമാണ് യഥാർത്ഥ ദേശ വിരുദ്ധതയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
തിരുനെല്ലിയിൽ
തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ പ്രചാരണ യോഗത്തിനെത്തിയത്. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതർപ്പണ ചടങ്ങുകൾ നടത്തി. കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ചുരുക്കം ആളുകൾ മാത്രമാണ് രാഹുൽ ഗാന്ധിക്കൊപ്പം ക്ഷേത്രത്തിലെത്തിയത്.
സൈനികർക്ക് വേണ്ടി
ജവഹർ ലാൽ നെഹ്റുവിനും, ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഒപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും സംസ്ഥാനത്ത് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയും രാഹുൽ ഗാന്ധി ബലിതർപ്പണം നടത്തി. ക്ഷേത്രത്തിൽ നിന്നും 700 മീറ്റർ ദൂരെയാണ് പാപ നാശം, രാഹുൽ ഗാന്ധി നടന്നാണ് ഇവിടേക്ക് എത്തിയത്. രാഹുൽ ഗാന്ധി എത്തുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ