ഓഖി ദുരന്തതീരങ്ങളിൽ രാഹുൽ ഗാന്ധി.. ദുരിതബാധിതരെ ചേർത്ത് പിടിച്ച് കോൺഗ്രസ് നിയുക്ത പ്രസിഡണ്ട്
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയുക്ത കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. തീരദേശത്തെ ദുരിതബാധിതര്‍ക്കൊപ്പം സമയം ചിലവഴിച്ച രാഹുല്‍ ഗാന്ധി, തന്നാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് ഉറപ്പ് നല്‍കി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ പൂന്തുറയിലെത്തിയത്. ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ വൈകിയതില്‍ രാഹുല്‍ മത്സ്യത്തൊഴിലാളികളോട് ക്ഷമ ചോദിച്ചു. ഇത്തരം ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കണമെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു.
ഗുജറാത്തിൽ ബിജെപി മൂക്കും കുത്തി വീഴും! കോൺഗ്രസ്സ് അധികാരത്തിലേറും.. ബിജെപിക്ക് ഇടിത്തീയായി പ്രവചനം!
ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച നഷ്ടം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. കടലില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്നും രാഹുല്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടേയും കര്‍ഷകരുടേയും അവസ്ഥ സമാനമാണ് എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, കേന്ദ്രത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വകുപ്പ് ഉണ്ടാവേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു. തീരദേശവാസികള്‍ കയ്യടികളോടെയാണ് ഈ അഭിപ്രായത്തെ സ്വീകരിച്ചത്. പൂന്തുറയില്‍ നിന്നും വിഴിഞ്ഞത്തേക്കാണ് രാഹുല്‍ പോയത്. വിഴിഞ്ഞത്തെ ദുരിതബാധിതരുടെ പരാതികള്‍ കേട്ടശേഷം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലെ ചിന്നത്തുറയിലേക്ക് പോയി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് രാഹുല്‍ കേരളത്തിലെത്തിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പടയൊരുക്കം സമാപനം നീട്ടിവെച്ചിരുന്നത്.