മോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; അധികാരത്തിലെത്തിയത് നേരിന്റെ വഴിയിലൂടെയല്ലെന്ന് രാഹുൽ ഗാന്ധി
Recommended Video
കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തി. വൻ സ്വീകരണമാണ് വയനാട് രാഹുൽ ഗാന്ധിക്ക് ഒരുക്കിയത്. കനത്ത മഴയേ പോലും അവഗണിച്ച് ആയിരങ്ങൾ തങ്ങളുടെ എംപിയെ കാണാൻ തടിച്ചു കൂടി. കേരളത്തിന്റെ പ്രതിനിധിയായി പാർലമെന്റിന് അകത്തും പുറത്തും പ്രവർത്തിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
നരേന്ദ്രമോദി കേരളത്തിലെത്തി; ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും
അധികാരവും സമ്പത്തും ഉപയോഗിച്ചാണ് മോദി രണ്ടാം വട്ടവും അധികാരത്തിലെത്തിയതെനന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളിൽ പകയും വിദ്വേഷവും മോദി വളർത്തിയെന്നും രാഹുൽ പറഞ്ഞു. ഇത് താൽക്കാലിക വിജയം മാത്രമാണെന്നും കോൺഗ്രസിന്റെ മൂല്യങ്ങൾകൊണ്ട് ഇതിനെ നേരിടുമെന്നും രാഹുൽ പറഞ്ഞു. മലപ്പുറം എടവണ്ണയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
തന്റെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു. സ്വന്തം മണ്ഡലമായ അമേഠിയിൽ കാലിടറിയെങ്കിലും നാലേകാൽ ലക്ഷത്തിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വയനാട്ടിൽ വിജയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എപി അനിൽ കുമാർ എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസ് എന്ന് പറഞ്ഞ രാഹുൽ ഗാന്ധി പക്ഷെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച ആറിടങ്ങളിലാണ് രാഹുൽ ഗാന്ധി റോഡ് ഷോ നടത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഉള്ളതിനാൽ അതീവ സുരക്ഷാ വലയത്തിലാണ് രാഹുലിന്റെ യാത്ര.