കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി; കൂടിക്കാഴ്ചയ്ക്കായി 23 അംഗസംഘം ദില്ലിക്ക്
Recommended Video
ദില്ലി: വയനാട് മണ്ഡലത്തിന്റെ വികസന പദ്ധതികൾക്ക് രൂപരേഖ തയാറാക്കാൻ കേരളാ നേതാക്കളെ വയനാട് എംപി രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വയനാട്ടിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് രാഹുലിന്റെ നിർദ്ദേശം.
വി മുരളീധരന് ശേഷം കേന്ദ്രമന്ത്രിയാകാൻ എപി അബ്ദുളളക്കുട്ടി? കേരളത്തിന് മോദിയുടെ രണ്ടാം സർപ്രൈസ്
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ, മൂന്ന് ഡിഡിസി അധ്യക്ഷന്മാർ തുടങ്ങി 23 അംഗ സംഘത്തെയാണ് രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം തേടാനും അടിയന്തര പ്രധാന്യം വേണ്ട വിഷയങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനും വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസന പദ്ധതികൾ മാത്രമെ വയനാടിന് ഗുണകരമാകുവെന്ന് രാഹുൽ ഗാന്ധി നേതാക്കളെ അറിയിച്ചതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നിരവധി നിവേദനങ്ങൾ വയനാട്ടിലെ വോട്ടർമാർ നൽകിയിരുന്നു. നിവേദനങ്ങളിൽ ഉന്നയിച്ച പരാതികളും ആവശ്യങ്ങളും പരിഹരിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.
നാലര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാനായി മണ്ഡലത്തിലെത്തിയ രാഹുലിന് വൻ വരവേൽപ്പാണ് വയനാട്ടുകാർ ഒരുക്കിയത്. പ്രാദേശിക നേതാക്കളുമായും രാഹുൽ ഗാന്ധി ചർച്ചകൾ നടത്തിയിരുന്നു. പാർലമെന്റിൽ വയനാടിന്റെയും കേരളത്തിന്റെയു ശബ്ദമാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. വയനാട്ടിലെ കർഷക ആത്മഹത്യയിലടക്കം രാഹുൽ ഗാന്ധി ഇതിനോടകം തന്നെ ഇടപെടലുകൾ നടത്തിയിരുന്നു.