''കേരളത്തില്‍ വരുമ്പോള്‍ വീട്ടിലേക്ക് വരും'', ഫോണിൽ ശബ്ദമിടറി രാഹുൽ ഗാന്ധി, പൊട്ടിക്കരഞ്ഞ് കൃഷ്ണൻ
പെരിയ: കാസര്‍കോഡ് പെരിയയില്‍ ഉളള രണ്ട് വീടുകള്‍ ഇന്ന് സങ്കടക്കടലാണ്. ഈ വീടുകളില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് ഒരു ആശ്വാസ വാക്കും പകരമാകുന്നില്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ എത്തുന്നുണ്ട്.
വരുന്നവര്‍ക്ക് മുന്നില്‍ സങ്കടം പിടിച്ച് നിര്‍ത്താനാവാതെ പിടയുകയാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും അച്ഛനമ്മമാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചപ്പോള്‍ കൃപേഷിന്റെ അച്ഛന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. കൃപേഷിന്റെ അച്ഛന്റെ കരച്ചിലിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയും വിങ്ങിപ്പൊട്ടുകയായിരുന്നു.
ആശ്വാസ വാക്കുമായി രാഹുൽ
തിങ്കളാഴ്ച വൈകിട്ടാണ് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനേയും ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണനേയും തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോള്‍ എത്തിയത്. ദില്ലിയില്‍ നിന്നും കെസി വേണുഗോപാലിന്റെ ഫോണില്‍ നിന്നാണ് രാഹുല്‍ വിളിച്ചത്. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഗോവിന്ദന്‍ നായരുടെ ഫോണിലേക്കാണ് നാല് മണിയോടെ കോള്‍ എത്തിയത്.
കോണ്‍ഗ്രസ് ഒപ്പമുണ്ട്
രാഹുല്‍ ഗാന്ധിയുടെ ആശ്വാസ വാക്കുകള്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബാലകൃഷ്ണന്‍ പെരിയ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് കൊടുത്തു. കോണ്‍ഗ്രസ് ഒപ്പമുണ്ട്, കേരളത്തില്‍ വരുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും വീട്ടിലേക്ക് വരും എന്ന് രാഹുല്‍ ഗാന്ധി ഇടറിയ ശബ്ദത്തില്‍ സത്യനാരായണനും കൃഷ്ണനും ഉറപ്പ് നല്‍കി.
നെഞ്ച് തകർന്നുളള കരച്ചിൽ
ശേഷം ഫോണ്‍ രണ്ട് പേര്‍ക്കും നേരിട്ട് കൊടുക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഫോണ്‍ വാങ്ങിയ കൃഷ്ണന്റെ നെഞ്ച് തകര്‍ന്നുളള കരച്ചില്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന് പിന്നെ കേള്‍ക്കാനായത്. സത്യനാരായണന്‍ കൃഷ്ണനെ ചേര്‍ത്ത് പിടിച്ചു. രാഹുല്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മുഖം പൊത്തി കൃഷ്ണന്‍ കരയുകയായിരുന്നു.
കുറ്റവാളികളെ പിടികൂടണം
കണ്ട് നിന്നവര്‍ക്കും കണ്ണുകള്‍ നിറഞ്ഞു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊലയാളികളെ പിടികൂടാതെ വിശ്രമമില്ല എന്ന് രാഹുല്‍ ഗാന്ധി പെരിയ ഇരട്ടക്കൊലയ്ക്ക് തൊട്ട് പിന്നാലെ പ്രതികരിച്ചിരുന്നു.
അവര് വെട്ടിക്കൊന്നു സാറേ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശന വേളയും വികാരനിര്‍ഭരം ആയിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. എന്റെ കുഞ്ഞിനെ അവര് വെട്ടിക്കൊന്നു സാറേ എന്നുളള കൃഷ്ണന്റെ ഹൃദയം പൊട്ടിയുളള നിലവളി ആരെയും ഉലച്ച് കളയാന്‍ പോന്നതായിരുന്നു.
വിങ്ങിപ്പൊട്ടി ഉമ്മൻചാണ്ടിയും
ഞാന്‍ വിളിച്ചപ്പോഴെല്ലാം ഇപ്പോ വരാം അച്ഛാ എന്ന് എന്റെ കുഞ്ഞ് എന്നോട് പറഞ്ഞതാ.. പിന്നെ വിളിച്ചപ്പോള്‍ അവന്‍ ഫോണെടുത്തില്ല.. അവര് വെട്ടിക്കൊന്നു സാറേ.. കൃഷ്ണന്‍ നിലവിളിക്കിടയിലും പറഞ്ഞ് കൊണ്ടിരുന്നു. കൃഷ്ണന്റെ കരച്ചില്‍ കണ്ട് ഉമ്മന്‍ ചാണ്ടിക്കും നിയന്ത്രണം വിട്ടു. അദ്ദേഹവും കൃഷ്ണനൊപ്പം വിങ്ങിപ്പൊട്ടി.
പറഞ്ഞ് തീർക്കാമായിരുന്നില്ലേ
ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാമായിരുന്നില്ലേ.. ഓന്‍ ആരെയും തല്ലാനും കൊല്ലാനും പോയിട്ടില്ല. ഇതൊന്നും ചെയ്യാത്ത എന്റെ മോനെയല്ലേ അവര് വെട്ടിക്കൊന്നത്. ഓനെപ്പറ്റി ആരെങ്കിലും മോശം പറയുമോ.. പാര്‍ട്ടിക്കാര്യം പറയുമ്പോള്‍ അത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നേ താന്‍ പറഞ്ഞിട്ടുളളൂ.. എല്ലാവരേയും എനിക്കറിയാവുന്നതല്ലേ എന്നും കൃഷ്ണന്‍ വിലപിക്കുന്നു.
തലയെടുക്കുമെന്ന് ഭീഷണി
മകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും കൃഷ്ണന്‍ സിപിഎം അനുഭാവിയാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് കൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. കൃപേഷിന്റെ തലയെടുക്കും എന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.