രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; പടുകൂറ്റന്‍ സമ്മേളനത്തിന് കോണ്‍ഗ്രസ്, ഇങ്ങനെ ഒരു ഒത്തുചേരല്‍ ആദ്യം
Recommended Video
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. വലിയ സമ്മേളനത്തോടെയാണ് തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മഹാ സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ആദ്യമായിട്ടാണ് ഭാരവാഹികളുടെ ഇത്രയും വലിയ സമ്മേളനം കേരളത്തില്‍ നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ബൂത്ത് തല ഭാരവാഹികളോട് രാഹുല്‍ ഗാന്ധി നേരിട്ട് സംവദിക്കും. താഴേ തട്ടിലുള്ള പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് ഒരുക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ വരവിന്റെ ഉദ്ദേശം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേരളത്തിലെ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
ഈ മാസം 29ന്
രാഹുല്‍ ഗാന്ധി ഈ മാസം 29നാണ് കൊച്ചിയില്‍ എത്തുക. അന്ന് വലിയ ബഹുജന റാലി കോണ്‍ഗ്രസ് പദ്ധതിയിടുന്നു. രാഹുല്‍ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ആദ്യമായിട്ടാണ് കേരളത്തില്‍ ഇത്രയും വലിയ ഭാരവാഹി സമ്മേളനം കോണ്‍ഗ്രസ് നടത്താന്‍ പോകുന്നത്.
അടിത്തട്ടില്‍ ചലിപ്പിക്കുക
പാര്‍ട്ടിയെ അടിത്തട്ടില്‍ ചലിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ വരവോടെ ഉദ്ദേശിക്കുന്നത്. ബൂത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണ് 29ലെ സമ്മേളനത്തില്‍ പങ്കെടുക്കുക. 24970 ബൂത്ത് പ്രസിഡന്റുമാരും അത്ര തന്നെ വനിതാ വൈസ് പ്രസിഡന്റുമാരുമാണുള്ളത്. ഇവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
പട്ടിക തയ്യാറാക്കി
സമ്മേളന പ്രതിനിധികളുടെ പട്ടിക തയ്യാറാക്കി. ബാഡ്ജുകള്‍ നേരത്തെ കൈമാറും. ബൂത്ത് ഭാരവാഹികളുടെ സമ്മേളനമാണെങ്കിലും പ്രമുഖ നേതാക്കളും കൂടാതെ പ്രവര്‍ത്തകരും എത്തുമെന്നാണ് കരുതുന്നത്. ഇതോടെ മഹാ സമ്മേളനമായി മാറും. എല്ലാ പരിപാടികളും മാറ്റി വച്ച് സമ്മേളനത്തിന് ഒരുങ്ങാന്‍ കെപിസിസി ജില്ലാ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി.
കേരള യാത്ര ആരംഭിക്കും
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞാല്‍ കെപിസിസി അധ്യക്ഷന്‍ നയിക്കുന്ന കേരള യാത്ര ആരംഭിക്കും. എല്ലാ പ്രവര്‍ത്തകരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാക്കുകയാണ് ലക്ഷ്യം. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണമായും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഫെബ്രുവരി 3 മുതല്‍ 28 വരെയാണ് യാത്ര.
സ്ഥാനാര്‍ഥി നിര്‍ണയം
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമ നീക്കത്തിലേക്ക് കോണ്‍ഗ്രസ് കടന്നുവെന്നാണ് വിവരം. കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് ദില്ലിയില്‍ എത്തിയിരിക്കുന്നത്.
വിശദമായ ചര്‍ച്ചകള്‍ക്ക്
കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനെ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ കാണും. സ്ഥാനാര്‍ഥി നിര്‍ണയം, തിരഞ്ഞെടുപ്പ് ഒരുക്കം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നേരത്തെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്.
സംഘടനാ തലത്തില്‍ അഴിച്ചുപണിയില്ല
കെപിസിസി അധ്യക്ഷന്‍ നടത്തുന്ന കേരള യാത്ര പൂര്‍ത്തിയാകുന്നത് ഫെബ്രുവരി അവസാനമാണ്. ഇതിന് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുകയും ചെയ്യും. സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ യാത്ര ആരംഭിക്കുന്ന സാഹചര്യത്തില്‍ അതുണ്ടാകില്ല.
രേഷ്മ നിഷാന്തും ഷനിലയും വീണ്ടും ശബരിമലയിൽ, പുലർച്ചെ പമ്പയിലെത്തി, വൻ പ്രതിഷേധം, തിരിച്ചിറക്കി