വയനാടിനെ അമ്പരപ്പിച്ച് രാഹുല്‍ ഗാന്ധി! വയനാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നം പൂർത്തീകരിച്ച് എംപി!
കല്‍പ്പറ്റ: അമേഠി വിട്ട് കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടിലെ വോട്ടര്‍മാര്‍ ലോക്‌സഭയിലേക്ക് ജയിപ്പിച്ച് വിട്ടത്. പ്രളയകാലത്തും ഇപ്പോള്‍ കൊവിഡ് ദുരിതകാലത്തും രാഹുല്‍ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാര്‍ക്കൊപ്പമുണ്ട്.
Recommended Video
കൊവിഡ് മുക്തമായെന്ന ആശ്വാസത്തില്‍ നിന്നും വീണ്ടും വയനാട് ആശങ്കയിലേക്ക് വീണിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് കൊവിഡ് കേസുകളും വയനാട്ടിലാണ്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ സഹായം വയനാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്.
രാഹുലിന്റെ വാഗ്ദാനം
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ നേതാക്കളുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നു. കിഡ്‌നി, ലിവര്‍ സംബന്ധമായ അസുഖങ്ങളടക്കമുളള രോഗികള്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായത് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മണ്ഡലത്തിലെ ആയിരം രോഗികളെ താന്‍ സഹായിക്കാമെന്ന് അന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്യുകയുണ്ടായി.
ഇത് വയനാട്ടിൽ ആദ്യം
വയനാട്ടിലെ രോഗികള്‍ക്ക് പലപ്പോഴും ചികിത്സയ്ക്കായി മറ്റ് ജില്ലകളേയും മറ്റ് സംസ്ഥാനങ്ങളേയും ആശ്രയിക്കേണ്ട അവസ്ഥയാണുളളത്. ഈ അവസ്ഥയ്ക്ക് പരിഹാരമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ആണ് രാഹുല്‍ ഗാന്ധി ഇടപെട്ട് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇനി പുറത്ത് പോകേണ്ട
താക്കോല്‍ദ്വാര ശസ്ത്രക്രിയ പോലുളള ചികിത്സകള്‍ക്കും സന്ധി രോഗങ്ങളുടെ ചികിത്സയ്ക്കുമാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ഉപകാരപ്പെടുക. ഇത്തരം ചികിത്സകള്‍ക്ക് വയനാടിന് പുറത്ത് പോകേണ്ട ആവശ്യം ഇനി രോഗികള്‍ക്കുണ്ടാകില്ല. മാനന്തവാടി ജില്ലാ ആശുപത്രി നിലവില്‍ കൊവിഡ് ആശുപത്രിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
എംപിയുടെ പ്രാദേശിക വികസന ഫണ്ട്
അതിനാല്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ ഉപയോഗം കൊവിഡ് കാലത്തിന് ശേഷം മാത്രമേ ആരംഭിക്കൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിനേഷ് കുമാര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവാക്കിയാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ഇതേ ആശുപത്രിയില്‍ വെന്റിലേറ്ററും രാഹുല്‍ ഗാന്ധി ഇടപെട്ട് നല്‍കിയിരുന്നു.
2.79 കോടി രൂപ
വയനാട് മണ്ഡലത്തിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് നേരത്തെ 2.79 കോടി രൂപയാണ് രാഹുല്‍ ഗാന്ധി അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഐസിയു, മറ്റ് അനുബന്ധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി പണം അനുവദിച്ചത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് സഹായം.
കൊവിഡ് സഹായം
രാഹുൽ ആവശ്യപ്പട്ടത് പ്രകാരം ഗുജറാത്തിൽ നിന്നുളള രാജ്യസഭാ എംപി ഡോ. അമീ യാജ്നിക് 25 ലക്ഷം രൂപ കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു. വയനാട്ടിലേക്ക് 20,000 മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്ന് ജില്ലകളിലേക്കുമായി 50 സ്കാനറുകളും രാഹുൽ ഗാന്ധി നൽകിയിരുന്നു.