കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന് കോടതി, 'ഞാനൊരു ക്രിമിനലല്ല' എന്ന് മറുപടി, രാഹുൽ ഗാന്ധിക്ക് ജാമ്യം!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ച രാഹുല്‍ ഗാന്ധി കോടതികള്‍ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. നാലാമത്തെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് കോടതി ജാമ്യം അനുവദിച്ചു. നോട്ട് അസാധുവാക്കലില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസിലാണ് അഹമ്മദാബാദ് കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.
കുറ്റം സമ്മതിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് താനൊരു കുറ്റവാളിയല്ല എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. 15000 രൂപ കെട്ടിവെച്ചാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. നോട്ട് നിരോധിച്ച് അഞ്ച് ദിവസത്തിനകം അഹമ്മദാബാദ് സഹകരണ ബാങ്ക് 745.59 കോടി രൂപ മാറിയെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് ബാങ്ക് കേസ് കൊടുത്തത്. അമിത് ഷാ കൂടി അംഗമായതാണ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ്.
ഇത് നാലാമത്തെ അപകീര്‍ത്തി കേസിലാണ് തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി കോടതി കയറി ഇറങ്ങുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണമായത് ആര്‍എസ്എസും അതിന്റെ പ്രത്യയശാസ്ത്രവും ആണ് എന്ന പ്രസ്താവനയിലാണ് ആദ്യം രാഹുൽ കോടതി കയറിയത്. ഈ കേസിൽ രാഹുൽ ഗാന്ധിക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. പിന്നാലെ മോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിന് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ പാട്‌ന കോടതിയില്‍ ഹാജരായി. എല്ലാ മോദിമാരും കളളന്മാരാണ് എന്ന അര്‍ത്ഥത്തില്‍ നടത്തിയ പരാമര്‍ശത്തിലാണ് കേസ്.
ഈ കേസില്‍ പട്‌ന കോടതിയിലും രാഹുലിന് ജാമ്യം അനുവദിക്കുകയുണ്ടായി. ഇതേ പ്രസംഗത്തിന്റെ പേരില്‍ രാഹുലിന് മറ്റൊരു കേസ് കൂടി നേരിടുന്നുണ്ട്. ബിജെപി എംഎല്‍എയായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിന് എതിരെയുളള മാനനഷ്ടക്കേസിലും രാഹുൽ ഗാന്ധി നടപടി നേരിടുകയാണ്.