നന്മയായി രാഹുൽ ഗാന്ധി, ലോക്ക് ഡൗണിൽ പൂനൈയിൽ കുടുങ്ങിയ കാൻസർ രോഗിക്ക് സഹായഹസ്തം
വയനാട്: കൊവിഡ് ലോക്ക് ഡൗണിനിടെ വീണ്ടും സഹായഹസ്തവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. പൂനൈയില്‍ കുടുങ്ങിപ്പോയ കാന്‍സര്‍ രോഗിയെ നാട്ടിലെത്തിക്കാനാണ് രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ബത്തേരിയിലെ വാകേരി സ്വദേശിയായ സെബാസ്റ്റ്യന്‍ മാത്യു കാന്‍സര്‍ രോഗിയാണ്.
Recommended Video
രണ്ട് മാസം മുന്‍പ് സെബാസ്റ്റ്യന്‍ മാത്യു കുടുംബത്തിനൊപ്പം ചികിത്സയ്ക്കായി പൂനൈയില്‍ എത്തിയതായിരുന്നു. 13ാം തിയ്യതി കീമോ തെറാപ്പി കഴിഞ്ഞു. തുടര്‍ന്ന് സെബാസ്റ്റ്യനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പൂനൈയിലെ ദീനനാഥ് മങ്കേഷ്‌ക്കര്‍ ആശുപത്രിയില്‍ ആയിരുന്നു സെബാസ്റ്റ്യന്റെ ചികിത്സ. ലോക്ക് ഡൗണ്‍ കാരണം ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ച് വരിക അസാധ്യമായിരുന്നു.

പൂനൈയില്‍ മറ്റ് പരിചയക്കാരോ തുടര്‍ന്നും തങ്ങാന്‍ ഇടമോ സെബാസ്റ്റിയനും കുടുംബത്തിനും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ ദുരിതം അറിയിച്ചത്. ഉടനെ തന്നെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി. മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യാനുളള അന്തര്‍ സംസ്ഥാന പാസ്സാണ് ആദ്യം ലഭ്യമാക്കിയത്. പിന്നാലെ യാത്ര ചെയ്യാനുളള ആംബുലന്‍സും രാഹുല്‍ ഗാന്ധിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം ലഭിച്ചു. 15ാം തിയ്യതി ബുധനാഴ്ച സെബാസ്റ്റ്യനും കുടുംബവും ബത്തേരിയിലെ വീട്ടില്‍ തിരിച്ചെത്തി.
വയനാട്ടിലെ എംപിയായ രാഹുല്‍ ഗാന്ധി നേരത്തെ മണ്ഡലത്തിലേക്ക് സഹായം എത്തിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഉപകരണങ്ങളാണ് രാഹുല്‍ എത്തിച്ചിരുന്നത്. സ്വന്തം നിലയ്ക്ക് 50 സ്‌കാനറുകളാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തിലേക്ക് എത്തിച്ചത്. അതില്‍ 30 എണ്ണവും വയനാട്ടിലാണ് വിതരണം ചെയ്തിരിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായി 10 സ്‌കാനറുകള്‍ വീതം വിതരണം നടത്തി. ഇത് കൂടാതെ വയനാട്ടിലേക്ക് 20,000 മാസ്‌ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പഴയ മണ്ഡലമായ അമേഠിക്ക് വേണ്ടി 12,000 ബോട്ടില്‍ സാനിറ്റൈസര്‍, 20,000 ഫെയ്‌സ് മാസ്‌ക്, 10,000 സോപ്പുകള്‍ എന്നിവ കോണ്‍ഗ്രസ് വിതരണം ചെയ്തിരുന്നു.അത് മാത്രമല്ല ഒരു ട്രക്ക് നിറയെ അരിയും ഗോതമ്പും തന്റെ മുന്‍ മണ്ഡലത്തിലേക്ക് രാഹുല്‍ എത്തിച്ചിരുന്നു.












Click it and Unblock the Notifications