രാഹുൽ ഗാന്ധി കേരളത്തിൽ, ഉജ്ജ്വല സ്വീകരണം നൽകി കോൺഗ്രസ്, 12 ഇടങ്ങളിൽ രാഹുലിന്റെ റോഡ് ഷോ
Recommended Video
കരിപ്പൂര്‍: വയനാട്ടില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. കരിപ്പൂരില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് രാഹുല്‍ ഗാന്ധി വിമാനമിറങ്ങിയത്. നേതാക്കളും പ്രവര്‍ത്തകരും അടക്കം വന്‍ ജനക്കൂട്ടം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാത്താവളത്തിലെത്തി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
വയനാട് മണ്ഡലത്തില്‍ ഇന്നും നാളെയുമായി 12 റോഡ് ഷോകളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുക. ആദ്യത്തെ റോഡ് ഷോ നടക്കുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കാളികാവിലാണ്. ജില്ലയില്‍ തന്നെ ഏറനാട് നിയമസഭാ മണ്ഡലത്തും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. എടവണ്ണയിലെ സീതിഹാജി പാലം മുതല്‍ ജമാലങ്ങാടി വരെയാണ് തുറന്ന വാഹനത്തിലെ റോഡ് ഷോ നടക്കുക. അരീക്കോടും സമാനമായ റോഡ് ഷോ നടത്തും.
കല്‍പ്പറ്റ റെസ്റ്റ് ഹൗസിലാണ് രാഹുല്‍ ഗാന്ധിക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാളെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് തിരക്കിട്ട പരിപാടികളുണ്ട്. വയനാട് കളക്ട്രേറ്റിലെ എംപി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷമാണ് രാവിലെ മുതലുളള റോഡ് ഷോകളിലേക്ക് രാഹുല്‍ കടക്കുക. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ വിവിധ ഇടങ്ങളിലായി രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും.
രാഹുല്‍ ഗാന്ധിയുടെ പരിപാടികള്‍ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി. മൂന്ന് ദിവസമാണ് രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവുക. ഞായറാഴ്ച ഉച്ചയോടെ രാഹുല്‍ ഗാന്ധി തിരികെ മടങ്ങും. സന്ദര്‍ശനത്തിനിടെ കേരള നേതാക്കളുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.