രാത്രിയാത്രാ നിരോധനം: വയനാട്ടിലെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് രാഹുല്‍,യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ രാത്രി യാത്രാ നിരോധനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് എംപി രാഹുല്‍ ഗാന്ധിയും. ബന്ദിപ്പൂര്‍ കടുവാ സങ്കേതം വഴി കടന്നുപോകുന്ന ദേശീയ പാത 766ലെ രാത്രി യാത്രാ നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭം ഒരാഴ്ചയിലേക്ക് എത്തുമ്പോഴാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. വെള്ളിയാഴ്ച രാവിലെ വയനാട്ടിലെത്തുന്ന രാഹുല്‍ നിരാഹാര സമരം ചെയ്യുന്ന യുവ നേതാക്കളെ കാണും. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിവരുന്ന റിലേ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.
ഒരാഴ്ച പോയിട്ട് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, മരട് ഫ്ളാറ്റുടമകളുടെ ആവശ്യം തളളി സുപ്രീം കോടതി!
"ഞാന്‍ വയനാട്ടിലുണ്ട്. കേരള- കര്‍ണാടക അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന ദേശീയ പാത 766ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നിരാഹാരം കിടക്കുന്ന യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നേരത്തെ ഞാന്‍ സന്ദര്‍ശിച്ചവരെ തുടര്‍ച്ചയായ നിരാഹാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്" രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ദേശീയ പാത 766ല്‍ ദിവസേനയുള്ള ഒമ്പത് മണിക്കൂര്‍ യാത്രാ നിരോധനം കേരളത്തിലേയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് ദുരിതമാണെന്ന് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. സെപ്തംബര്‍ 25 മുതല്‍ രാത്രി യാത്രാ നിരോധനത്തിനെതിരെ അനിശ്ചിതകാല നിരാഹാരം നടത്തുന്ന യുവാക്കള്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
പ്രകൃതി സംരക്ഷണത്തില്‍ പ്രാദേശിക ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധി ഈ മാസം കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെ യാത്രാ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. ആയിരത്തോളം കര്‍ഷകരും പ്രദേശവാസികളുമാണ് കേരള- കര്‍ണാടക അതിര്‍ത്തിയായ മൂലഹള്ളിയില്‍ യാത്രാ നിരോധം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനെത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൂലഹള്ളിയിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സെപ്തംബര്‍ 25 മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. ഇതിനിടെ രാത്രി യാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
I am in Wayanad, Kerala to stand in solidarity with the youth who have been on hunger strike, protesting against the travel ban on National Highway 766. Earlier I visited those who have had to be hospitalised, as a result of the prolonged fast. pic.twitter.com/eVqbHWMZJG
— Rahul Gandhi (@RahulGandhi) October 4, 2019