വയനാട്ടിലെ രാത്രി യാത്രാ നിരോധനം; രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ പ്രളയ ബാധിതരുടെ പുനരധിവാസം, കോഴിക്കോട് - മൈസൂർ - കൊളൈളഗൽ ദേശീയ പാത 766 ലൂടെയുള്ള ഗതാഗത നിരോധനം എന്നിവയാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയുള്ള രാത്രി ഗതാഗതം നിരോധിച്ചതും പാത പൂർണമായി അടച്ചിടാനുള്ള കർണാക സർക്കാരിന്റെ തീരുമാനത്തിലും അയവു വരുത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം നിർദ്ദേശിച്ച എലിവേറ്റഡ് പാത എന്ന ആശയവും കർണാടക സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ കേരള സർക്കാരിനോടൊപ്പം നിൽക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
വയനാട്ടിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി ഊർജിതമായി നടക്കുകയാണ്. അപകട സാദ്ധ്യതയുള്ളതും പരിസ്ഥിതി ദുർബലവുമായ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലത്തിന്റെ ദൗർലഭ്യം പരിഗണിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചു നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയ പാതാ 766 ല്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്രാ നിരോധനം പകല്‍ സമയത്തേക്കും നീട്ടാനുള്ള ശ്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.
രാത്രി യാത്രാ നിരോധനം സംബന്ധിച്ച് ഹര്‍ജി പരിഗണിക്കവേ പകല്‍ സമയത്തും നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.2010 മുതലാണ് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച കേസ് ഒക്ടോബര്‍ 14 ന് സുപ്രീം കോടതി പരിഗണിക്കും.
കുമ്മനത്തെ പൂട്ടി.. അടുത്ത ഉന്നം യെഡിയൂരപ്പ? കര്‍ണാടകയിലും ഭിന്നത രൂക്ഷം
എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?