വയനാട്ടുകാര്‍ക്ക് നല്കിയ ആ വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി! ഒരു മാസം മാത്രം, പരാതിക്ക് പരിഹാരം
വയനാട്: ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ അന്ന് നേതാക്കള്‍ രാഹുലിന് മുന്നില്‍ ഉന്നയിച്ചിരുന്നു.
Recommended Video
പരിഹാരം ഉണ്ടാക്കാമെന്ന് രാഹുല്‍ അന്ന് അവര്‍ക്ക് വാക്ക് നല്‍കുകയും ചെയ്തു. ആ വാക്ക് രാഹുല്‍ ഗാന്ധി പാലിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
കഷ്ടത്തിലായ രോഗികൾ
വയനാട് മണ്ഡലത്തിലെ എംഎല്‍എമാര്‍, ഡിസിസി പ്രസിഡണ്ടുമാര്‍, യുഡിഎഫ് കണ്‍വീനര്‍മാര്‍ എന്നിവരടക്കമുളള നേതാക്കളാണ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അന്ന് പ്രശ്നങ്ങള്‍ അവതരിപ്പിച്ചത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ജില്ലയിലെ മറ്റ് രോഗികള്‍ പ്രയാസപ്പെടുന്നത് നേതാക്കള്‍ രാഹുലിനെ അറിയിച്ചു. പ്രധാനമായും കിഡ്നി, ലിവര്‍ സംബന്ധമായ രോഗികളാണ് ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്.
രാഹുൽ ഉറപ്പ് നൽകി
ഈ രോഗികളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ഈ രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ സഹായിക്കാമെന്നും രാഹുല്‍ പറഞ്ഞു. മണ്ഡലത്തിലെ ആയിരം രോഗികളെ താന്‍ സഹായിക്കാമെന്ന് രാഹുല്‍ ഗാന്ധി അന്ന് വാക്ക് നൽകി. വയനാട്ടുകാർക്ക് അന്ന് നൽകിയ ആ വാക്ക് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ.
സഹായം എത്തി
സ്വന്തം ചെലവില്‍ ആയിരത്തിലധികം പേര്‍ക്കാണ് രാഹുല്‍ ഗാന്ധി മരുന്ന് എത്തിച്ചിരിക്കുന്നത്. വയനാട് മണ്ഡലത്തിലെ 1300ലേറെ രോഗികള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ സഹായം ലഭിക്കുക. ഇക്കൂട്ടത്തില്‍ വൃക്ക-കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമായവര്‍ ഉള്‍പ്പെടെ ഉണ്ട്. ഡയാലിസിസിന് വിധേയമായിക്കൊണ്ടിരുന്നവര്ക്കും മരുന്ന് ലഭിക്കും.
രാഹുലിന്റെ പേരിൽ കിറ്റ്
രാഹുല്‍ ഗാന്ധിയുടെ പേരിലുളള കിറ്റ് ഓരോ രോഗികളുടേയും വീടുകളില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. വയനാട് ജില്ലയില്‍ കൂടാതെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി, നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ എന്നിവിടങ്ങളിലെ രോഗികള്‍ക്കും മരുന്ന് എത്തും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മരുന്ന് വിതരണം നടത്തുക.
എംപി ഫണ്ടിൽ നിന്ന് സഹായം
വയനാട് മണ്ഡലത്തിന് വേണ്ടി എംപി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപയാണ് രാഹുല്‍ ഗാന്ധി നേരത്തെ അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍, ഐസിയു, മറ്റ് അനുബന്ധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി പണം അനുവദിച്ചത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് സഹായം.
കൊവിഡ് പ്രതിരോധത്തിന്
സ്വന്തം നിലയ്ക്ക് 50 സ്കാനറുകൾ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലേക്ക് എത്തിച്ചിരുന്നു. അതില്‍ 30 എണ്ണവും വയനാട്ടിലാണ് വിതരണം ചെയ്തത്. കോഴിക്കോടും മലപ്പുറത്തുമായി 10 സ്കാനറുകള്‍ വീതം വിതരണം നടത്തി. ഇത് കൂടാതെ വയനാട്ടിലേക്ക് 20,000 മാസ്ക്, ആയിരം ലിറ്റര്‍ സാനിറ്റൈസര്‍ എന്നിവയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. രാഹുൽ ആവശ്യപ്പട്ടത് പ്രകാരം ഗുജറാത്തിൽ നിന്നുളള രാജ്യസഭാ എംപി ഡോ. അമീ യാജ്നിക് 25 ലക്ഷം രൂപ കോഴിക്കോട് മെഡിക്കൽ കോളേജിന് അനുവദിച്ചിരുന്നു.