ഈ രാഹുൽ ഗാന്ധി ക്രോണിക് ബാച്ചിലർ അല്ല, ഭാര്യയും മകനുമുണ്ട്.. പത്രിക നൽകിയ ശേഷം കാണാനില്ല!
എരുമേലി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം കോണ്‍ഗ്രസ് ഉറപ്പിച്ചിരിക്കുകയാണ്. ശക്തമായ മത്സരം എല്‍ഡിഎഫും എന്‍ഡിഎയും കാഴ്ച വെയ്ക്കുമെങ്കിലും രാഹുലിന്റെ വിജയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. വയനാട്ടില്‍ രാഹുല്‍ എത്ര ഭൂരിപക്ഷം നേടും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.
റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ രണ്ട് രാഹുല്‍ ഗാന്ധിമാര്‍ കൂടി വയനാട്ടില്‍ മത്സരിക്കുന്നുണ്ട്. അക്കൂട്ടത്തിലൊരു രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം അപ്രത്യക്ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാഹുൽ ഗാന്ധിയെ കാണാനില്ല
കോട്ടയം എരുമേലി സ്വദേശിയായ രാഹുല്‍ ഗാന്ധി കെഇ, അഖില ഇന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ത്ഥിയും തമിഴ്‌നാട് സ്വദേശിയുമായ രാഹുല്‍ ഘാന്ധി എന്നിവരാണ് വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന് എതിരെ മത്സരിക്കുന്ന അപരന്മാര്‍. ഇവരില്‍ കോട്ടയംകാരനായ രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ് ഇപ്പോള്‍ ഒരു വിവരവും ഇല്ലാത്തത്.
വീട്ടുകാർക്കും അറിയില്ല
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം രാഹുല്‍ ഗാന്ധി എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ല. എരുമേലി മുട്ടപ്പളളി ഇളയാനിതോട്ടം വീട്ടിലുളളവര്‍ ആശങ്കയിലാണ്.
രാഹുലിന് ഭാര്യയും കുട്ടിയും
നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം രാഹുല്‍ ഗാന്ധി വീട്ടുകാരുമായി പോലും ബന്ധപ്പെട്ടിട്ടില്ല. നാടന്‍ പാട്ട് കലാകാരനായ രാഹുല്‍ ഗാന്ധിക്ക് ഭാര്യയും കുട്ടിയുമുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മത്സരിക്കുന്ന വിവരം രാഹുല്‍ ഭാര്യയോട് പോലും പറഞ്ഞിരുന്നില്ല.
മത്സരിക്കുന്നതും അറിഞ്ഞില്ല
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ഭാര്യയടക്കമുളള വീട്ടുകാര്‍ വിവരം അറിയുന്നത്. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആലപ്പുഴയില്‍ നാടന്‍ പാട്ട് പരിപാടിയുണ്ട് എന്ന് പറഞ്ഞായിരുന്നു പോക്ക്. എന്നാല്‍ പി്‌ന്നെ ഫോണില്‍ വിളിച്ചിട്ട് പോലും രാഹുലിനെ ബന്ധപ്പെടാനായില്ല.
രാഹുല്‍ കൊച്ചാപ്പി
രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. താന്‍ സുഖമായിരിക്കുന്നു എന്നൊരു വാട്‌സ്ആപ്പ് സന്ദേശം മാത്രമാണ് ഇതിനിടെ വീട്ടിലേക്ക് ലഭിച്ചിരിക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. രാഹുല്‍ കൊച്ചാപ്പി എന്നാണ് ഈ രാഹുല്‍ ഗാന്ധിയുടെ വിളിപ്പേര്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പേര് രാഹുല്‍ ഗാന്ധിയെന്നാണ് എന്ന് സുഹൃത്തുക്കള്‍ക്കടക്കം പലര്‍ക്കും അറിയില്ലായിരുന്നു.
അനുജൻ രാജീവ് ഗാന്ധി
കാര്യവട്ടം ക്യാംമ്പസ്സില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. നാടന്‍പാട്ട് രംഗത്ത് കഴിവ് തെളിയിച്ച രാഹുല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ്ട്. കാണ്‍ഗ്രസ് അനുഭാവിയും ഗാന്ധി കുടുംബത്തിന്റെ ആരാധകനുമായ അച്ഛനാണ് മകന് രാഹുല്‍ ഗാന്ധി എന്ന് പേരിട്ടത്. രാഹുലിന്റെ അനുജന് പേരിട്ടിരിക്കുന്നത് രാജീവ് ഗാന്ധി എന്നാണ്.
മക്കൾ ഇടതുപക്ഷത്ത്
എസ്എസ്എല്‍സി ബുക്ക് അടക്കം എല്ലാ ഔദ്യോഗിക രേഖകളിലും ഇവരുടെ പേര് രാഹുല്‍ ഗാന്ധിയെന്നും രാജീവ് ഗാന്ധിയെന്നുമാണ്. അച്ഛനായ ഇളയാനി തോട്ടത്തില്‍ കുഞ്ഞുമോന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നുവെങ്കിലും മക്കള്‍ അങ്ങനെയല്ല. രണ്ട് പേര്‍ക്കും ഇടത് പക്ഷത്തേക്കാണ് ചായ്വ്.
ഡിവൈഎഫ്‌ഐ അംഗം
രാഹുല്‍ ഇടതുപക്ഷ അനുഭാവിയാണ്. അതേസമയം അനിയനായ രാജീവ് ഗാന്ധി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ട്. രാജീവ് ഗാന്ധി ഡിവൈഎഫ്‌ഐ അംഗം കൂടിയാണ്. രാഹുല്‍ ഗാന്ധി കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാംപസ്സില്‍ ഭാഷാ ശാത്ര വിഭാഗത്തിലാണ് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
കുടുംബത്തിന് ആശങ്ക
കോണ്‍ഗ്രസ് അധ്യക്ഷന് അപരനായി മത്സരിക്കുന്നു എന്ന വാര്‍ത്ത പരന്നത് മുതല്‍ ഈ രാഹുല്‍ ഗാന്ധിയെ കാണാന്‍ വീട്ടിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഭര്‍ത്താവ് മത്സരിക്കുന്ന വാര്‍ത്തയറിഞ്ഞ് രാഹുലിന്റെ ഭാര്യയ്ക്ക് വലിയ ആശങ്കയുണ്ട്. സുരക്ഷിതത്വം കണക്കിലെടുത്ത് രാഹുല്‍ മാറി നിന്നതാവാനാണ് സാധ്യത എന്നാണ് വീട്ടുകാര്‍ കരുതുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി കയ്യിലെടുത്തത് ഇടതുപക്ഷ അനുഭാവിയുടെ ചെരിപ്പ്! പച്ചയായ മനുഷ്യർ
Lok Sabha Election 2019: വയനാട് ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....