'ബിജെപിയെ ഭയപ്പെട്ടില്ല, പിന്നെയാണ് കുട്ടി സഖാക്കളുടെ പേക്കൂത്തിനെ: പിണറായിക്ക് ഇരട്ടത്താപ്പ്'
ദില്ലി: രാഹുല്‍ ഗാന്ധിയുടെ എംപിയുടെ വയനാട് ഓഫീസിന് നേർക്ക് നടന്ന എസ് എഫ് ഐ അക്രമം ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് ജെബി മേത്തർ എംപി. രാഹുല്‍ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന്റെ എംപി ഓഫീസിലേക്ക് മാർച്ച് നടത്തുക, അതിക്രമം കാണിക്കുക എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ബി ജെ പിയേയും അവരുടെ നയങ്ങളേയും കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാറിന്റേയും തീരുമാനങ്ങളേയും നഖ-ശിഖാന്തം എതിർക്കുന്ന ഒരു നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്നുള്ളത് രാജ്യത്തെ ഏതൊരു സാധാരണക്കാരനും അറിയാവുന്ന കാര്യമാണെന്നും ജെബി മേത്തർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാരും ബി ജെ പിയും വേട്ടയാടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ കണ്ടത്. അത് അവിടെ നിർത്തിയതിന് പിന്നാലെയാണ് ഇവിടെ അദ്ദേഹത്തിന്റെ എംപി ഓഫീസിന് നേർക്ക് അക്രമം നടന്നത്. പിണറായി വിജയന്റെ കുട്ടി സഖാക്കള്‍ നടത്തിയ ഈ പേക്കൂത്ത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. മഹാത്മാഗാന്ധിയുടെ ചിത്രമടക്കം ചുമരില്‍ നിന്ന് വലിച്ച് താഴെയിട്ട് തകർക്കുന്ന ഒരു പ്രവണത എന്ന് പറയുന്നത് നമ്മള്‍ എല്ലാവരേയും ഞെട്ടിക്കുന്ന കാര്യമാണ്. ആർ എസ് എസും സി പി എമ്മും എസ് എഫ് ഐയുമെല്ലാം ഒരുപോലെ ചിന്തിക്കുന്നുവെന്ന് വേണം നമ്മള്‍ ഇതില്‍ നിന്നും മനസ്സിലാക്കാനെന്നും എംപി അഭിപ്രായപ്പെട്ടു.
എന്താണ് മഞ്ജു ചേച്ചീ ഈ ചിരിക്ക് പിന്നിലെ രഹസ്യം: ഒരോ തവണ കാണുതോറും ഇഷ്ടം കൂടുന്ന മഞ്ജു മാജിക്ക്

ഇഡിയെ മുന്നില്‍ നിർത്തിയുള്ള ബി ജെ പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കിയിട്ടില്ല. പിന്നെയാണ് കുട്ടിസഖാക്കളെ നിർത്തിയുള്ള ഇത്തരം പേക്കൂത്തുകള്‍. ഇതൊന്നും കണ്ടുകൊണ്ട് ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ഭയപ്പെടുകയോ ചെയ്യുന്ന ആളല്ല രാഹുല്‍ ഗാന്ധി. രണ്ട് കൂട്ടരും നടത്തുന്ന അക്രമങ്ങളേയും കോണ്‍ഗ്രസ് പാർട്ടി ബഹുജനങ്ങളെ മുന്നില്‍ നിർത്തി നേരിടുക തന്നെ ചെയ്യും.
അക്രമം നടന്നതിന് പിന്നാലെ പിണറായി വിജയന്റെ ഒരു പ്രതികരണം കണ്ടു. അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. കുട്ടി സഖാക്കളെ ഇത്തരം അക്രമം നടത്തിയിട്ട് ഞാനൊന്നും അറിഞ്ഞില്ലെയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൃത്യമായ ഇരട്ടത്താപ്പാണ് ഇത്. മുഖ്യമന്ത്രി മാത്രമല്ല, മറ്റ് ഇടത് നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ക്കും ആത്മാരർത്ഥതയുടെ ഒരു കണിക പോലും ഇല്ല. സംസ്ഥാന ഭരിക്കുന്ന പാർട്ടിയാണ് സിപിഎം, അവരുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. എന്നിട്ട് പോലും എസ് എഫ് ഐയുടെ സമരത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പോലും കിട്ടിയില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ജെബി മേത്തർ അഭിപ്രായപ്പെട്ടുന്നു.

സമരത്തിനിടെ ഒന്നോ രണ്ടോ പ്രവർത്തകർ പോയി കല്ലെറിഞ്ഞതാണെങ്കില്‍ ചിലപ്പോള്‍ അറിഞ്ഞില്ലെന്ന് വെക്കാം. എന്നാല്‍ കല്‍പ്പറ്റയില്‍ സംഭവിച്ചത് അതല്ല. ഇത്രയും കുട്ടികള്‍ അവിടെ സംഘടിച്ചിട്ടും ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്ക് ഇവരെ തടയാന്‍ സാധിച്ചില്ലെന്ന് പറയുന്നത് ആര് വിശ്വസിക്കാനാണ്. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ എസ് യുമൊക്കെ സമരം നടത്തുമ്പോള്‍ സമരകേന്ദ്രത്തിന് എത്രയോ ദൂരെവെച്ച് തന്നെ തടഞ്ഞ് നിർത്തി ജലപീരങ്കി അടക്കം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യും. എന്നാല്‍ ഇവിടെ അതൊന്നും ഇല്ലാതെ പ്രവർത്തകർക്ക് അക്രമത്തിനുള്ള വഴിയൊരുക്കയായിരുന്നു. പൊലീസ് പ്രവർത്തകരെ സ്വീകരിച്ച് വിടുന്ന ഒരു പ്രതീതിയാണ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമായ കാര്യമല്ല. പിണറായി വിജയന്‍ നരേന്ദ്ര മോദിയേയും ബി ജെ പിയേയും സുഖിപ്പിക്കാന്‍ ചെയ്യുന്ന പലകാര്യങ്ങളുടേയും കൂട്ടത്തില്‍ ഒന്ന് മാത്രമാണ്. ഏതായാലും രാഹുല്‍ ഗാന്ധി വയനാട്ടിലെ എംപിയെന്ന നിലയില്‍ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അദ്ദേഹം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി അദ്ദേഹം വയനാട്ടിലേക്ക് വരും. എംപി ഒഫീസ് തകർത്തതൊന്നും അദ്ദേഹത്തെ ബാധിക്കുന്ന കാര്യമല്ല. രാഹുല്‍ ഗാന്ധിയുടെ ഒരു മനുഷ്യത്വവും നാം മനസ്സിലാക്കേണ്ടതുണ്ട്. എസ് എഫ് ഐ അക്രമത്തില്‍ പരിക്കേറ്റ ഓഫീസിലേ സ്റ്റാഫുകളുമായി നേരിട്ട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത നേതാവാണ് രാഹുല്‍. അദ്ദേഹം എന്നും ജനങ്ങള്‍ക്കൊപ്പം, അവർക്കിടയില്‍ പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ജെബി മേത്തർ വണ്‍ഇന്ത്യ മലയാളത്തോട് കൂട്ടിച്ചേർത്തുന്നു.












Click it and Unblock the Notifications