കര്‍ഷക പ്രക്ഷോഭത്തിന്റെ ദിശ മാറ്റിയത് രാഹുല്‍ ഗാന്ധി നടത്തിയ ട്രാക്ടര്‍ റാലി: കെസി വേണുഗോപാല്‍
വയനാട്: രാജ്യത്തെ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ റാലി വയനാടിന്റെ കാർഷിക മനസിനെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഹുല്‍ഗാന്ധി പഞ്ചാബില്‍ നയിച്ച ട്രാക്ടര്‍ റാലിയാണ് യഥാര്‍ത്ഥത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ദിശ തന്നെ മാറ്റിയത്. ഡല്‍ഹി അതിര്‍ത്തിയിലേക്ക് സമരോത്സുകരായ കര്‍ഷകര്‍ കൂട്ടമായി പ്രവേശിക്കുന്നതിന് പ്രചോദനമായത് ആ റാലി തന്നെയായിരുന്നെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അമ്പത് കിലോ മീറ്റര്‍ താണ്ടിയ ട്രാക്ടര്‍റാലിയില്‍ രാഹുല്‍ഗാന്ധിയെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, പഞ്ചാബ് പി.സി.സി പ്രസിഡന്റ് സുനില്‍ ഝാക്കര്‍, ഹരീഷ് റാവത്ത്, നവജ്യോത് സിംഗ് സിദ്ദു, കുമാരി ഷെല്‍ജ എന്നിവര്‍ക്കൊപ്പം എനിക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നു. ട്രാക്ടര്‍ റാലി പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ എത്തിയപ്പോഴേക്കും ഭരണകൂടം ശരിക്കും വിറളിപിടിച്ചിരുന്നു. ആ റാലി പകര്‍ന്ന ഊര്‍ജ്ജം പഞ്ചാബിലെയുള്‍പ്പെടെ കര്‍ഷകരെ കൂടുതല്‍ പോരാട്ട സജ്ജരാക്കി.
ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജസ്ഥാനില്‍ നടന്ന രണ്ട് കര്‍ഷക റാലികളും മോദി ഭരണകൂടത്തിനുള്ള താക്കീതായി മാറിയിരുന്നു. കൊടും ശൈത്യത്തില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നത്. അവരെ സമരരോഗികളെന്ന് വിളിച്ച് പ്രധാനമന്ത്രി തന്നെ ആക്ഷേപിക്കുകയാണ്. കര്‍ഷക ജനതയുടെ വികാരം ഉയര്‍ത്തി, കോണ്‍ഗ്രസ് പോരാട്ടം ശക്തമാക്കും. വയനാട്ടിലെ റാലിയിൽ അണിചേർന്ന കർഷക ജനതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
എൽഡിഎഫിനെ ഞെട്ടിച്ച് മാണി സി കാപ്പൻ..എൻസിപിയിൽ നിന്ന് കൂട്ടരാജി,പാലായിലും