രാഹുൽ ഗാന്ധി വയനാട്ടിൽ; അതീവ സുരക്ഷയൊരുക്കാൻ പോലീസ്, മാവോയിസ്റ്റ് ഭീഷണി വെല്ലുവിളി
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയതോടെ ജില്ലയിൽ സുരക്ഷ കർശനമാക്കാനൊരുങ്ങുകയാണ് പോലീസ്. മാവോയിസ്റ്റ് ഭീഷണി കൂടി നിലനിൽക്കുന്ന പ്രദേശമായതിനാൽ അതീവ സുരക്ഷയാകും രാഹുൽ ഗാന്ധിക്കായി ഒരുക്കുക. കഴിഞ്ഞ മാസം വൈത്തിരിയിൽ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിൽ പുൽവാമ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട സൈനികൻ വസന്ത് കുമാറിന്റെ വീട് സന്ദർശിക്കാൻ സുരക്ഷാ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് അനുമതി നൽകിയിരുന്നില്ല. നിലവിൽ രാഹുൽ ഗാന്ധിക്ക് എസ്പിജി സുരക്ഷയുണ്ട്. ഇതിന് പുറമെയാണ് സംസ്ഥാന പോലീസിന്റെ സുരക്ഷാ ക്രമീകരണം.
ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചു
രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി വയനാട്. സുരക്ഷയുടെ ഭാഗമായി മുഴുവൻ സമയം കേന്ദ്രസേനയുടെ സേവനം മണ്ഡലത്തിൽ ഉറപ്പ് വരുത്താനും പദ്ധതിയുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കാളികാവ്, ചോക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.
അതേ സമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ പ്രചാരണവുമായി സജീവമാകുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ. ജില്ലയിൽ പലയിടത്തും രാത്രി വൈകിയും ബൂത്ത് കമ്മിറ്റി രൂപികരണ യോഗങ്ങൾ നടന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ പൂർത്തിയാക്കിയതോടെയ ഇടതു മുന്നണി സ്ഥാനാർത്ഥി പിപി സുനീർ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്. ഇത് മറി കടക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ