കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്തേകാൻ ആർജി എത്തും.. മോദിക്ക് പിന്നാലെ രാഹുലും കേരളത്തിലേക്ക്
ദില്ലി: ദേശീയ രാഷ്ട്രീയത്തിലെ വമ്പന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരിക്കും ഇനി കേരളത്തിലെ വരും നാളുകള്‍. ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രമുഖരെ കേരളത്തിലേക്ക് എത്തിക്കാനുളള നീക്കത്തിലാണ് ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തുന്നുണ്ട്. യുവമോര്‍ച്ചാ സമ്മേളനത്തിന് ജനുവരി 27ന് വീണ്ടും മോദിയെത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ ബിജെപിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷാ അടക്കമുളള കേന്ദ്ര നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെത്തും. കോണ്‍ഗ്രസും വിട്ടുകൊടുക്കുന്നില്ല. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സംസ്ഥാനത്തേക്ക് എത്തുന്നത്.
ഈ മാസം 29ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. കോണ്‍ഗ്രസ് ബൂത്ത് തല പ്രസിഡണ്ടുമാരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബൂത്ത് തല വനിതാ വൈസ് പ്രസിഡണ്ടുമാരും യോഗത്തില്‍ പങ്കെടുക്കും. കേരളത്തിലെ 24, 970 ബൂത്ത് കമ്മിറ്റികളില്‍ 70 ശതമാനത്തിലേറെ സംഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റുളളവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ പ്രതീക്ഷകളാണുള്ളത്. നിലവില്‍ 12 എംപിമാരാണ് യുഡിഎഫിനുളളത്. ഇത്തവണ 12 സീറ്റുകളും യുഡിഎഫ് നിലനിര്‍ത്തും എന്നാണ് ഇന്ത്യ ടിവി സര്‍വ്വേയില്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ ബിജെപി-സിപിഎം പോര് തങ്ങള്‍ക്ക് ഗുണകരമാവും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.