Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രനാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? പോസ്റ്റ് വിവാദമായതോടെ അതിജീവിതയ്‌ക്കൊപ്പമെന്ന് ശ്രീലേഖ

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ സംശയം ഉന്നയിച്ച് മുന്‍ ഡിജിപിയും തിരുവനന്തപുരം ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍. ശ്രീലേഖ. ഇത്രനാള്‍ എന്തുകൊണ്ട് അവള്‍ പരാതി നല്‍കിയില്ല എന്നാണ് ശ്രീലേഖ ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ശ്രീലേഖ തന്റെ സംശയം ഉന്നയിച്ചിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയിലെ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ ഇപ്പോള്‍ മാത്രം പരാതി നല്‍കിയതെന്ന സംശയം ഫേസ്ബുക്കിലൂടെ മുന്‍ ഡിജിപി ചോദിക്കുന്നുണ്ട്. പോസ്റ്റ് വന്‍ വിവാദമായതോടെ താന്‍ ഒരു അമ്മയാണെന്നും അതിജീവിതയ്‌ക്കൊപ്പമാണ് താനെപ്പോഴും എന്ന വരികള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.

Sreelekha-rahul

ഇത്രനാള്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഇപ്പോള്‍ മാത്രം എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും ഫേസ്ബുക്കില്‍ അവര്‍ ചോദിക്കുന്നുണ്ട്. പ്രതിക്ക് ഫോണ്‍ ഓഫാക്കി മുങ്ങാനും മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുമുള്ള അവസരം ലഭിക്കാനാണോ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള വമ്പന്‍മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ ഇപ്പോള്‍ തന്നെ പരാതി കൊടുത്തത്? ഈ ചോദ്യങ്ങള്‍ക്കൊപ്പം താനൊരു അമ്മയാണെന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രമാണെന്നും ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരുത്താന്‍ പാടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനുകൂലിച്ച് ശ്രീലേഖ ഐപിഎസ് ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. സമാനമായ രീതിയില്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടി പരാതി നല്‍കാന്‍ വൈകിയെന്നാണ് ഫേസ്ബുക്ക് കുറുപ്പിലൂടെ ശ്രീലേഖ ചോദിക്കുന്നത്. മുന്‍ ഡിജിപിയുടെ പോസ്റ്റിന് വലിയ വിമര്‍ശനവും ലഭിക്കുന്നുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വോട്ടു തേടുന്നതിനിടെയാണ് പെണ്‍കുട്ടിയെ സംശയമുനയില്‍ നിര്‍ത്തുന്ന പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

പീഡിപ്പിക്കപ്പെട്ട വ്യക്തിക്ക് പരാതി നല്‍കാന്‍ പ്രത്യേക സമയമുണ്ടോ എന്നാണ് പലരും കമന്റ് ബോക്‌സിലൂടെ ചോദിക്കുന്നത്. പ്രതിസ്ഥാനത്ത് ഒരു എംഎല്‍എ ആകുമ്പോള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദിലീപ് കേസില്‍ പ്രതിക്കൊപ്പം നിന്ന കാര്യവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ യുവതി നേരിട്ടു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എംഎല്‍എ ഗര്‍ഭച്ഛിത്രം നടത്താന്‍ പ്രേരിപ്പിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയും എടുത്തിരുന്നു. ആദ്യഘട്ടത്തില്‍ പരാതിയില്ലാത്തതിനാല്‍ വിവാദങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട രാഹുല്‍ ഇപ്പോള്‍ യുവതി നേരിട്ട് പരാതി നല്‍കിയതോടെ കാണാമറയത്താണ്. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പാലക്കാട്ടെ എംഎല്‍എ ഓഫീസും പൂട്ടിയിട്ട നിലയിലാണ്. യുവതി നേരിട്ട് പരാതി നല്‍കിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും കടുത്ത പ്രതിരോധത്തിലാണ്.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...
ഇത്ര നാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!
ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻ‌കൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
ഞാനൊരമ്മയാണ്, മുൻ പോലീസുദ്യോഗസ്ഥയാണ്...
ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലത്തമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+