'മോദിയും അമിത് ഷായും പിണറായിയും വന്നിട്ട് നടന്നില്ല, പിന്നല്ലേ ഷംസീർ', പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് താൻ തോറ്റിട്ട് പിന്നെ ആരാണ് ജയിക്കണം എന്ന് സ്പീക്കർ ഉദ്ദേശിച്ചത് എന്നത് കൂടി അദ്ദേഹം പറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. ബ്രഹ്‌മപുരം പ്രശ്‌നം ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ പ്രതിഷേധിക്കവേയാണ് സ്പീക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറെ മറയ്ക്കുന്ന തരത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതോടെയാണ് ഷംസീര്‍ പ്രതികരിച്ചത്.
എല്ലാവരും ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചവര്‍ ആണെന്നും ജനം ഇതൊക്കെ കാണുന്നുണ്ടെന്നും ഷാഫി അടുത്ത തവണ തോല്‍ക്കുമെന്നുമാണ് എഎന്‍ ഷംസീര്‍ പറഞ്ഞത്. ടിജെ വിനോദിനോടും മഹേഷിനോടും റോജി എം ജോണിനോടും സമാന പരാമര്‍ശം സ്പീക്കര്‍ നടത്തി. എഎന്‍ ഷംസീറിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം: "ഷാഫി പറമ്പിൽ അടുത്ത തവണ തോല്ക്കും" സ്പീക്കർ AN ഷംസീർ. നാടിന് വേണ്ടി, ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് ഈ ഭീഷണി... ഷാഫി പറമ്പിൽ തോല്ക്കും, അല്ലെങ്കിൽ തോല്പ്പിക്കും എന്ന് CPM പറയുമ്പോൾ അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ BJP യെ ജയിപ്പിക്കും എന്നല്ലേ?
മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര് സമ്മതിക്കില്ലായെന്ന് മാത്രം. അവിടെ BJP യെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്പ്പിക്കുവാൻ ഇത്തവണയും നിങ്ങൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, പാലക്കാട് പിടിക്കാൻ നരേന്ദ്ര മോദിയും , അമിത് ഷായും , പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീർ.... വിജയൻ പറയും പോലെയല്ല ' ഇത് ജനുസ്സ് വേറെയാണ്.... ''
തന്നെ ജയിപ്പിക്കണോ എന്നുളളത് പാലക്കാട്ടെ ജനങ്ങള്‍ തീരുമാനിക്കും എന്നാണ് സ്പീക്കറുടെ പരാമര്‍ശത്തോട് ഷാഫി പറമ്പിലിന്റെ പ്രതികരണം. ''ആ തീരുമാനത്തിന്റെ പ്രഖ്യാപന അവകാശമൊന്നും പാലക്കാട്ടെ ജനങ്ങള്‍ സ്പീക്കറെ ഏല്‍പ്പിച്ചിട്ടില്ല. സ്പീക്കര്‍ സ്പീക്കറുടെ ജോലി മര്യാദയ്ക്ക് എടുക്കണം. സഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിന് പകരം പാര്‍ട്ടിയുടേയോ മുഖ്യമന്ത്രിയുടേയോ നിര്‍ദേശം അനുസരിച്ച് ഒരു ന്യായവും ഇല്ലാതെ തങ്ങളുടെ അടിയന്തര പ്രമേയം അടക്കം നിഷേധിക്കുന്ന നിലപാടാണ് സ്പീക്കര്‍ ആദ്യം മാറ്റേണ്ടത്'' എന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും സ്പീക്കർക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. റിജിൽ മാക്കുറ്റിയുടെ കുറിപ്പ് വായിക്കാം: 'ഷാഫി പറമ്പിലിനെ ഷംസീർ ഞൊട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട് ഇ ശ്രീധരനെ ജയിപ്പിക്കാൻ CPM ഉം BJP യും നടത്തിയ ഒത്തുകളിയെ പരാജയപ്പെടുത്തിയാണ് സഭയിൽ എത്തിയത്. ഇനിയും ആ കൂട്ടുകെട്ടിൻ്റെ ഓർമ്മയിൽ ആവാം സ്പീക്കറുടെ കസേരയുടെ അന്തസ്സ് കളഞ്ഞ് കുളിച്ച് ഷംസീർ വിടുവായത്തം പറഞ്ഞത്. ഷംസീർ എന്നും ആ പഴയ ഷംസീർ തന്നെയാ'.












Click it and Unblock the Notifications