വയനാടും വ്യാജ തിരിച്ചറിയൽ കാർഡും കഴിഞ്ഞോ? ഇത് മുഖമില്ലാത്തവരുടെ ആക്രമണം, പ്രതികരിച്ച് രാഹുൽ
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആരോപണങ്ങളും പ്രചാരണങ്ങളുമാണ് നടക്കുന്നത്. പ്രധാനമായും സോഷ്യല്‍ മീഡിയയിലെ ഇടത് അക്കൗണ്ടുകളാണ് രാഹുലിന് എതിരെ പീഡന ആരോപണം അടക്കം ഉന്നയിക്കുന്നത്. നിരവധി യൂട്യൂബ് ചാനലുകളിലും രാഹുലിനെതിരെ പ്രചാരണം നടക്കുന്നു.
ഇടതുപക്ഷത്തെ പ്രധാന നേതാക്കള്‍ ആരും തന്നെ ഇത്തരം പ്രചാരണങ്ങള്‍ ഏറ്റെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം പോരാളി ഷാജി പോലുളള ഫേസ്ബുക്ക് പേജുകളിലും കടന്നലുകളെന്ന് വിളിക്കുന്ന സൈബര്‍ സഖാക്കളുടെ പേജുകളിലുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുളള പീഡന പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.
ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് വന്നിരിക്കുകയാണ്. സൈബര്‍ ആക്രമണത്തെ കുറിച്ച് എന്താണ് പറയാനുളളത് എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹു കെയെര്‍സ് ( ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു) എന്നാണ് രാഹുലിന്റെ മറുപടി. മുഖമില്ലാത്ത ഇത്തരക്കാര്‍ക്ക് പ്രതികരിച്ച് പോലും നമ്മള്‍ ഒരു സ്‌പേസ് കൊടുക്കരുത് എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ഈ നാട്ടില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്യും. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നന്നായിരിക്കില്ല എന്ന് സിപിഎം മനസ്സിലാക്കുന്നത് നന്നാകും. സിപിഎം അറിയാതെയാണ് ഇതൊക്കെ എന്ന് കരുതുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു. മുഖമില്ലാത്ത ഇത്തരം ആളുകളുടെ അതിക്രമത്തെ നമ്മള്‍ എന്തിനാണ് അഡ്രസ് ചെയ്യുന്നത്. പല ആളുകളെ കുറിച്ചും പറയുന്നു. നമ്മള്‍ എന്തിനാണ് അതിനൊക്കെ സാധുത ഉണ്ടാക്കി കൊടുക്കുന്നത്. ഇത് ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യമല്ലേ.
നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെ പറ്റി അവര്‍ക്ക് അറിവുണ്ടെങ്കില്‍ അവര്‍ നിയമപരമായി പോകട്ടെ, അതല്ലേ അതിന്റെ മാന്യത. അല്ലാതെ മുഖമില്ലാത്തവരുടെ ആക്രമണം എത്ര കാലമായി തുടങ്ങിയിട്ട്. വയനാട് കഴിഞ്ഞോ, അതിന് മുന്‍പുളള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കഴിഞ്ഞോ. ഓരോ മാസവും ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതൊരു നല്ല പ്രവര്‍ത്തനമല്ല.
തങ്ങളോ പാലക്കാട്ടെ ജനങ്ങളോ ഇതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കുന്നില്ല. മാധ്യമങ്ങളും ഇതിന് ഇടം കൊടുക്കരുത്. ഇത്തരം അധമമായ ആളുകള്‍ക്ക് ഇടം കൊടുക്കരുത്. എത്ര കാലമായി ഇവര്‍ ഇതൊക്കെ പറയുന്നു. ഈ നാട്ടില്‍ ആഭ്യന്തര വകുപ്പിന്റെ കുത്തഴിഞ്ഞ സംവിധാനം കാരണം ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. നാളെ നിങ്ങളെപ്പറ്റിയും പറയാം. ആര്‍ക്കും ആരെപ്പറ്റിയും പറയാം. ഹു കെയേഴ്‌സ്, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.












Click it and Unblock the Notifications