'ഈട, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിപി 51'; ഈ സിനിമകളോട് താങ്കളുടെ പാർട്ടി കാണിച്ച അക്രമം മറന്നോ; രാഹുൽ
തിരുവനന്തപുരം: ജോജു ജോര്‍ജ് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. പൊതു സ്ഥലങ്ങളില്‍ നടക്കുന്ന സിനിമ ചിത്രീകരണങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തടയുകയാണ്. കഴിഞ്ഞ ദിവസം പൃഥിരാജ് ചിത്രം കടുവയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കൂടാതെ ജയറാം- സത്യന്‍ അന്തിക്കാട് ചിത്രത്തിന് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ ഷൂട്ടിംഗ് അനുമതി അവിടുത്തെ കോണ്‍ഗ്രസ് ഭരണസമിതി നിഷേധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഭരണഘടനാദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്.

ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളത്. ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാന്‍ പാടില്ലാത്ത ഫാസിസ്റ്റു മനോഭാവമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. താങ്കള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നത് കേള്‍ക്കുവാന്‍ ഒരു രസമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. കണ്ണൂരിലെ താങ്കളുടെ നേതൃത്വത്തിലെ പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയം അവതരിപ്പിച്ച 'ഈട ' എന്ന സിനിമയോട് താങ്കളുടെ പാര്‍ട്ടി കാണിച്ച അക്രമം മറന്നോ? താങ്കളുടെ ഡിക്‌റ്റോ കഥാപാത്രമായ 'കൈതേരി സഹദേവനെ' അവതരിപ്പിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം താങ്കളുടെ പാര്‍ട്ടി അനുവദിച്ചിരുന്നോ എന്നും രാഹുല്‍ ഫേസ്ബുക്കില്‍ ചോദിച്ചു. കുറിപ്പ് ഇങ്ങനെ

സ്വാതന്ത്ര്യം എന്നത് സെലക്ടീവല്ലായെന്ന് പിണറായി വിജയന്‍ ഇതു വരെ മനസ്സിലാക്കാത്തത് ഉള്ളില്‍ കിം ജോങ്ങ് ഉന്നിന്റെ ആത്മാവ് കുടികൊള്ളുന്നത് കൊണ്ടാണ് . കേരളത്തിലെ എസ്എഫ്‌ഐക്കാരന്‍ പറയുന്നതു പോലെ സ്വാതന്ത്ര്യത്തിന് പക്ഷപാതമില്ല ശ്രീ വിജയന്‍.
താങ്കള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നത് കേള്‍ക്കുവാന്‍ ഒരു രസമുണ്ട്.

താങ്കളുടെ ഡിക്‌റ്റോ കഥാപാത്രമായ 'കൈതേരി സഹദേവനെ' അവതരിപ്പിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം താങ്കളുടെ പാര്‍ട്ടി അനുവദിച്ചിരുന്നോ? ബൂര്‍ഷ്വയെ തോല്പ്പിക്കാന്‍ ബൂര്‍ഷ്വയുടെ അച്ഛനാകണമെന്ന താങ്കളുടെ ആശയം ഏറ്റു പിടിച്ച സഹദേവനെ തീയറ്ററില്‍ കാണുവാനുള്ള സാവകാശം താങ്കളുടെ അന്തം ആരാധകര്‍ അനുവദിച്ചിരുന്നില്ല.

കണ്ണൂരിലെ താങ്കളുടെ നേതൃത്വത്തിലെ പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയം അവതരിപ്പിച്ച 'ഈട ' എന്ന സിനിമയോട് താങ്കളുടെ പാര്‍ട്ടി കാണിച്ച അക്രമം മറന്നോ? ടിപി ചന്ദ്രശേഖരനെ വെട്ടിയരിഞ്ഞതു പോലെ തന്നെയല്ലേ അദ്ദേഹത്തിന്റെ കഥ പറഞ്ഞ സിനിമയായ ' ടിപി 51 ' നെയും വെട്ടിയരിഞ്ഞത്? അങ്ങനെ ചരിത്രത്തില്‍ എത്ര ഉദാഹരണമുണ്ട് ശ്രീ വിജയാ ?

'സഖാക്കളുടെ ഒളിവിലെ ജീവിതത്തെ' പറ്റി പറഞ്ഞതിന്റെ പേരില്‍, ഡിവൈഎഫ്‌ഐ ക്കാരന്റെ കൈ കൊണ്ട് കരണത്തടി കൊണ്ട പോള്‍ സക്കറിയ, പണ്ട് അടി കൊണ്ട് വീര്‍ത്ത കവിള്‍ത്തടം തടവിക്കൊണ്ട് വേണം വിജയന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാനെന്ന് പിണറായി മറക്കരുത്.!- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications