വെടി വെക്കാം പക്ഷേ തോക്ക് തരില്ല, കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വെടി വെക്കാം തോക്ക് തരില്ല എന്ന് പറഞ്ഞത് പോലെയാണ് പുതിയ മാനദണ്ഡമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. കച്ചവട സ്ഥാപനങ്ങൾ തുറക്കാം പക്ഷേ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് സർക്കാർ പറയുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം ഇങ്ങനെ: '' കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ വളരെ ലളിതമായി പറഞ്ഞാൽ CID മുസയിലെ ഈ രംഗം പോലെയാണ്. പഴയ മാനദണ്ഡം, "തോക്ക് തരാം പക്ഷേ വെടിവെക്കരുത്." അതായത് ആളുകൾക്ക് പുറത്തിറങ്ങാം പക്ഷേ കച്ചവട സ്ഥാപനങ്ങൾ തുറക്കരുത്. പുതിയ മാനദണ്ഡം, "വെടി വെക്കാം പക്ഷേ തോക്ക് തരില്ല." അതായത് കച്ചവട സ്ഥാപനങ്ങൾ തുറക്കാം പക്ഷേ ആളുകൾ പുറത്തിറങ്ങരുത്...''
കടകൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്സിനേഷനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം എന്നാണ് സർക്കാർ നിർദേശം. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 9 മണി വരെ അനുവദിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം. ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ ആൾക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങൾ എടുക്കണം എന്നും ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളിൽ വിപുലീകരിക്കണം സർക്കാർ നിർദേശമുണ്ട്.
Recommended Video