'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുഖ്യമന്ത്രിയുടെ സ്ത്രീപക്ഷ നിലപാടുകൾ പിആർ തട്ടിപ്പ് ആണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഗണേഷ് കുമാറുമായി ബന്ധപ്പെട്ടത് കുടുംബ പ്രശ്നം ആണെന്നും നാടുമുഴുവൻ വ്യഭിചരിക്കാൻ നടന്നവനെ ന്യായീകരിക്കാൻ നിൽക്കുകയാണ് കോൺഗ്രസ് ചെയ്തത് എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
തന്നെ ഹോട്ടൽ വളഞ്ഞ് അറസ്റ്റ് ചെയ്ത് കോടതിയിൽ കൊടുത്തിട്ട് എന്തായെന്ന് ചോദിച്ച രാഹുൽ മാങ്കൂട്ടത്തിൽ കോടതി പറഞ്ഞത് സമയം കിട്ടുമ്പോൾ വായിച്ച് നോക്കണെമന്നും തുറന്നടിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ''മിസ്റ്റർ ചീഫ് മിനിസ്റ്റർ, താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പിആർ തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീർക്കലും ഒക്കെയാണ് എന്ന് ഇതിനോടകം കേരളത്തിന് നന്നായിട്ട് ബോധ്യം ആയിട്ടുണ്ട്. ഒന്നും അറിയാതെ ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമാണ് താങ്കൾ എന്ന് കഴിഞ്ഞ ദിവസം ആ കപ്പിനെ പറ്റിയുള്ള താങ്കളുടെ അഭിമുഖത്തിൽ തന്നെ പറഞ്ഞു.

ശ്രീ വിജയൻ താങ്കളുടെ സർക്കാർ, മുൻ സിപിഎം എംഎൽഎ കുഞ്ഞുമുഹമ്മദിന്റെ പരാതി മുക്കിയത് ആ പരാതിക്കാരി തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ശ്രീ മുകേഷിന് എതിരെ ആരോപണം വന്ന് മാസങ്ങൾക്കുള്ളിൽ അദേഹത്തെ പാർലമെന്റിൽ മത്സരിപ്പിച്ച ആളാണ് താങ്കൾ. ശ്രീ വിജയൻ ഇന്ന് ന്യായീകരിച്ചല്ലോ ശ്രീ ഗണേഷ് കുമാറിനെ അത് കുടുംബ പ്രശ്നമാണ് എന്നു പറഞ്ഞു, അതെ ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരിൽ ഉമ്മൻ ചാണ്ടി സാറിന്റെ സർക്കാരിൽ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കൾ പറഞ്ഞിട്ടില്ലേ? ഇന്ന് അതേ ഗണേഷ് കുമാറിന്റെ ഇപ്പോഴത്തെ ഭാര്യ താങ്കളുടെ മകളോടും താങ്കളുടെ പോലീസിനോടും വരെ പരാതി പറഞ്ഞിട്ട് ആ സ്ത്രീയെ സഹായിച്ചോ?
എന്നെ ഹോട്ടൽ വളഞ്ഞു താങ്കളുടെ പോലീസ് അറസ്റ്റ് ചെയ്തു, പറ്റാവുന്ന അത്ര അപരാധം യാതൊരു തെളിവും ഇല്ലാതെ എഴുതിപ്പിടിപ്പിച്ച് കോടതിയിൽ കൊടുത്തിട്ട് എന്തായി? കോടതികൾ പറഞ്ഞത് കൂടി സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കണം. ഇനി കൂടുതൽ ക്ലാരിറ്റി വേണമെങ്കിൽ കോടതിയിൽ സമർപ്പിച്ച തെളിവുകളും ഇനി സമർപ്പിക്കാൻ പോകുന്ന തെളിവുകളും ഞാൻ പോലീസിന് കൈമാറാം. അന്വേഷണവുമായി ബന്ധപെട്ട് ഇല്ലാത്ത വാർത്തകൾ പുറത്ത് വിടുന്ന ആ പോലീസ് ഈ തെളിവുകൾ അങ്ങ് പുറത്ത് വിടട്ടെ. എന്തായാലും എല്ലാ സത്യവും പുറത്ത് വരും.
എനിക്ക് എതിരെ ആരോപണം വന്നപ്പോൾ തന്നെ എന്റെ പ്രസ്ഥാനവും എന്റെ നേതാക്കന്മാരും എന്നെ കേൾക്കുക പോലും ചെയ്യാതെ നടപടി എടുത്തിട്ട് ഉണ്ട്. അതിൽ ഈ ലോകത്ത് എന്റെ പ്രസ്ഥാനത്തെ പറ്റി പരാതി പറയാൻ എനിക്ക് അല്ലാതെ മറ്റാർക്കും അവകാശം ഇല്ലാത്ത അത്ര വേഗതയിലും എതിർ വാദം കേൾക്കാൻ പോലും തയ്യാറാകാതെയും നടപടി എടുത്ത കോൺഗ്രസിന്റെ തട്ട് താണ് തന്നെ ഇരിക്കും.
പറയാൻ സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാത്തത് കൊണ്ട് ഇത് വിഷയം ആക്കണമെങ്കിൽ ആക്കിക്കോ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ബാക്കി ജനം തരും. ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട. ശ്രീ വിജയ, ചുമ്മാ വിരട്ടാൻ നോക്കണ്ട, ജയിലിൽ ആക്കിയാൽ അല്ല കൊല്ലാൻ നോക്കിയാൽ പേടിക്കില്ല''.












Click it and Unblock the Notifications