ഒളിവിൽ നിന്ന് പുറത്തേക്ക്;വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ, കൂകി വിളിച്ച് സിപിഎം പ്രവർത്തകർ
15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കുന്നത്തൂര്‍മേട് സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തിലാണ് രാഹുലെത്തിയത്. രാഹുലിനെതിരെ ഉയർന്ന രണ്ട് ലൈംഗിക പീഡന കേസിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഒളിവ് വാസം അവസാനിപ്പിച്ചത്.

രാഹുൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കൂടുതൽ പ്രതികരിച്ചില്ല. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു. അതേസമയം രാഹുലിനെ സി പി എം- ഡി വൈ എഫ് പ്രവർത്തകരും ബി ജെ പി പ്രവർത്തകരും കൂകി വിളിച്ചു. പൂവൻ കോഴിയുടേയും തൊട്ടിലിൻ്റേയുമൊക്കെ ചിത്രങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം നടന്നത്.
ലൈംഗിക പീഡനം ആരോപിച്ച് നവംബ 27 ന് യുവതി പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവൽ പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ആരോപിച്ച് മറ്റൊരു പെണ്‍കുട്ടി കൂടി പരാതി നൽകിയിരുന്നു. ഇതോടെ രാഹുൽ കേരളം തന്നെ വിട്ടെന്നായിരുന്നു പോലീസ് പറഞ്ഞത്. കർണാടകത്തിൽ പലയിടത്തായി രാഹുൽ ഒളിവിൽ കഴിഞ്ഞതായി പോലീസ് പറഞ്ഞിരുന്നു. എംഎൽഎയെ പിടികൂടാൻ ശ്രമിച്ചെങ്കിലും തങ്ങൾ എത്തുന്നതിന് തൊട്ടുമുൻപ് രാഹുൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
ഇതിനിടയിൽ രണ്ട് കേസുകളിലും മുൻകൂർ ജാമ്യം തേടി രാഹുൽ കോടതിയെ സമീപിച്ചു. ഇതോടെ ജാമ്യം ലഭിക്കുന്നത് വരെ രാഹുലിന് രക്ഷപ്പെടാൻ പോലീസ് വഴിയൊരുക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. ആദ്യ കേസിൽ ഡിസംബർ ആറിനാണ് രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം രണ്ടാമത്തെ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകുകയും ചെയ്തു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയായിരുന്നു ജാമ്യം.
ജാമ്യം ലഭിച്ചതോടെ രാഹുൽ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ രാവിലെ രാഹുൽ വോട്ട് ചെയ്യാൻ വന്നില്ല. വലിയ പ്രതിഷേധം ഭയന്നായിരുന്നു നീക്കം ഒഴിവാക്കിയത്. മാത്രമല്ല രാവിലെ എത്തിയാൽ ഇന്ന് മുഴുവൻ വിഷയം ചർച്ചായായേക്കും. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം നേതാക്കൾക്കുണ്ടായിരുന്നു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാർ ആവശ്യം.












Click it and Unblock the Notifications