'പ്രമേഹത്തിനുള്ള മരുന്ന് പെരുമ്പാമ്പായി മാറി': കണ്ണൂരില്‍ റെയില്‍വേ കരാർ ജീവനക്കാരന്‍ അറസ്റ്റില്‍
കണ്ണൂർ: തീവണ്ടിയിലൂടെ പെരുമ്പാമ്പുകളെ കടത്തിയെന്ന കേസില്‍ റെയില്‍വേ കരാർ ജീവനക്കാരന്‍ അറസ്റ്റില്‍. എ ടു കോച്ച് ബെഡ് റോള്‍ കരാര്‍ ജീവനക്കാരന്‍ കമല്‍കാന്ത് ശര്‍മ്മയാണ് റെയില്‍വേ സുരക്ഷ ജീവനക്കാരുടെ പിടിയിലായിരിക്കുന്നത്.
രാജധാനി എക്സ്പ്രസില്‍ ബോക്സുകളിലാക്കി നാല് പാമ്പുകളെ പ്ലാസ്റ്റിക് ബാഗില്‍ കടത്തുകയായിരുന്നുവെന്നാണ് റെയില്‍വേ സുരക്ഷ വിഭാഗം വ്യക്തമാക്കുന്നത്. പ്രതിയേയും പാമ്പുകളേയും കോഴിക്കോട് ആർ പി എഫ് ഇന്‍സ്പെക്ടർക്ക് കൈമാറി. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പുകളെ പരിശോധിച്ചു.
കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പാമ്പുകളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കമല്‍കാന്ത് ശർമ്മ പിടിയിലായത്. ഇത്തരമൊരു ഇടപാടിനെക്കുറിച്ചുള്ള റെയില്‍വേ സുരക്ഷ വിഭാഗത്തിന്റെ സംശയമാണ് പ്രതികള്‍ പിടിയിലാകുന്നതിലേക്ക് നയിച്ചത്. പാമ്പ് വാങ്ങാനെത്തിയ ആളും പിടിയിലായിട്ടുണ്ട്.
പാമ്പുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വിലയുണ്ടെന്നാണ് വാങ്ങനെത്തിയ ആള്‍ വ്യക്തമാക്കിയത്. നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സപ്രസില്‍ (12432) ആയിരുന്നു സംഭവം. വൈകുന്നേരത്തോടെ വണ്ടി കണ്ണൂർ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പുകള്‍ അടങ്ങിയ പെട്ടിയുമായി എ ടു കോച്ചില്‍ നിന്നും കമല്‍കാന്ത് ശർമ്മ ഒരു പെട്ടിയുമായി പുറത്ത് വരുന്നത്.
'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍
പുറത്ത് കാത്തു നിന്ന ഒരാള്‍ക്ക് കമല്‍കാന്ത് കയ്യിലുള്ള പെട്ടി കൈമാറി. ഇരുവരുടേയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ റെയില്‍വേയിലെ സുരക്ഷ വിഭാഗം ഇവരെ തന്നെ നിരീക്ഷിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ വാങ്ങാനെത്തിയ ആള്‍ ഉടന്‍ തന്നെ അവിടുന്നും കടന്ന് കളഞ്ഞു.
സംശയം തോന്നിയ സംഘം കമല്‍കാന്തിനോട് കാര്യം അന്വേഷിച്ചെങ്കിലും അദ്ദേഹത്തിന് വ്യക്തമായ ഉത്തരം നല്‍കാനായില്ല. തുടർന്ന് പ്ലാസ്റ്റിക് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് വ്യത്യസ്ത നിറമുള്ള പെരുമ്പാമ്പുകളെ നാല് പെട്ടികളിലായി സൂക്ഷിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ കബളിക്കപ്പെട്ടതാണെന്നാണ് കമല്‍കാന്ത് ശർമ്മ വ്യക്തമാക്കിയത്.
ട്രെയില്‍ വസായി റോഡ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അര്‍ബുദചികിത്സയ്ക്കുള്ള മരുന്നാണെന്നും പറഞ്ഞ് ഒരാള്‍ ഏല്‍പ്പിച്ചതാണ് ഈ പെട്ടിയെന്നാണ് പ്രതി വ്യക്തമാക്കുന്നത്. പെട്ടി വാങ്ങാനായി കണ്ണൂരില്‍ ആളെത്തുമെന്നും പറഞ്ഞു. എന്നാല്‍ ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും തനിക്കില്ലെന്നും കമല്‍കാന്ത് പൊലീസിനോട് വ്യക്തമാക്കി.
പിന്നീട് ഓടിരക്ഷപ്പെട്ടയാളെ ആര്‍ പി എഫ് നിര്‍ദേശിച്ചതുപ്രകാരം കമല്‍കാന്ത് ഫോണില്‍ വിളിക്കുകകയും കോഴിക്കോടേക്ക് വന്നാല്‍ സാധനം കൈമാറാമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ കോഴിക്കോട് എത്തിയപ്പോള്‍ ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറും സംഘവും അയാളെയും പിടിച്ചു.
പാമ്പുകളെ കടത്തല്‍ നിയമവിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ഏതെങ്കിലും സംഘമുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ആർ പി എഫ് വ്യക്തമാക്കി. എ എസ് ഐ കെ.ശശി, ഹെഡ് കോണ്‍സ്റ്റബിള്‍ ബി മനോജ്കുമാര്‍, കെ സന്ധ്യ, കെ എസ് പ്രിന്‍സി, കെ കെ ശര്‍മ എന്നിവരായിരുന്നു ട്രെയിനിലെ എസ്‌കോര്‍ട്ടിങ് സംഘത്തിലുണ്ടായിരുന്നത്.