റെയില്‍വെ റിസർവേഷൻ സിസ്റ്റം നാളെ തടസപ്പെടും
കൊച്ചി: ദക്ഷിണ റെയ്ൽവെയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്)വഴിയുള്ള ടിക്കറ്റ് ബുക്കിങ് നാളെ (26) പകൽ ഒരു മണിക്കൂറും രാത്രി ഒരു മണിക്കൂർ 35 മിനിറ്റും തടസപ്പെടും. റെയ്ൽവെയുടെ ദുരന്തനിവാരണ ഡ്രില്ലിന്‍റെ ഭാഗമായിട്ടാണു റിസർവേഷൻ നിർത്തിവയ്ക്കുന്നത്.
നാളെ ഉച്ചയ്ക്കു 2.15 മുതൽ 3.15 വരെയും രാത്രി 11.45 മുതൽ 27നു പുലർച്ചെ 1.20വരെയുമാണു ടിക്കറ്റ് ബുക്കിങ്, ടിക്കറ്റ് റദ്ദാക്കൽ, കറന്‍റ് ബുക്കിങ് എന്നിവ തടസപ്പെടുന്നത്. ഓൺലൈൻ ബുക്കിങ്, 139 നമ്പരും റെയ്ൽവെ വെബ്സൈറ്റും വഴിയുള്ള അന്വേഷണങ്ങൾ എന്നിവയും ലഭ്യമാകില്ല. അതേ സമയം റെയ്ൽവെ സ്റ്റേഷനുകളിലെ കൗണ്ടറുകൾ (യുടിഎസ്) വഴിയുള്ള അൺറിസർവ്ഡ് ടിക്കറ്റുകളുടെ വിതരണം തടസപ്പെടില്ല.
ദക്ഷിണ റെയ്ൽവെ, സൗത്ത് വെസ്റ്റേൺ റെയ്ൽവെ, സൗത്ത് സെൻട്രൽ റെയ്ൽവെ എന്നിവയ്ക്കാണ് ഇതു ബാധകം. ഇതര റെയ്ൽവെ സോണുകളിലെ പിആർഎസ്, റെയ്ൽവെ വെബ്സൈറ്റ്, 139 നമ്പർ എന്നിവയുടെ പ്രവർത്തനം തടസപ്പെടില്ല. ദക്ഷിണേന്ത്യയിലെ മൂന്നു സോണുകളിലെ റെയ്ൽവെ സെർവറുകളുടെ പ്രവർത്തനം അട്ടിമറിക്കപ്പെട്ടാൽ പകരം വടക്കേ ഇന്ത്യയിലെ സെർവറുകൾ ഉപയോഗിച്ച് വീണ്ടെടുക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കുമോ എന്നറിയാനുള്ള പരിശോധനയുടെ ഭാഗമായിട്ടാണു റിക്കവറി ഡ്രിൽ.