മൂന്ന് ചക്രവാതച്ചുഴി;സംസ്ഥാനത്ത് 2 വരെ മഴ കനക്കും..ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പുണ്ടായിരുന്നത്. എന്നാൽ ഒമ്പത് ജില്ലകളിലേക്ക് യെല്ലോ അലർട്ട് വ്യാപിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിന് സമീപ പ്രദേശങ്ങളിലേക്ക് കൂടുതൽ ശക്തമായി നീങ്ങുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് വ്യാപിപ്പിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായി തുടരാനാണ് സാധ്യത. 31-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും ജൂൺ 1-ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 2-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 29 മുതൽ ജൂൺ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് മേഖലകളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്നാട് തീരത്തിനും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും ചക്രവാതച്ചുഴി സജീവമാണ്. ഇതിൻ്റെ ഫലമായാണ് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുകയെന്ന് വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 2 മുതൽ 3 ദിവസത്തിനുള്ളിൽ കൂടുതൽ ശക്തമായി മുന്നേറാൻ അനുകൂല സാഹചര്യമാണുള്ളതെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് മൺസൂൺ കൂടുതൽ വ്യാപിക്കാനാണ് സാധ്യത.
ഇതിനൊപ്പം മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 30 മുതൽ ജൂൺ 2 വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അറബിക്കടലിലും കാറ്റിന്റെ ശക്തി വർധിക്കുമെന്നാണ് മുന്നറിയിപ്പ്. മെയ് 31 മുതൽ ജൂൺ 2 വരെ വടക്കൻ അറബിക്കടൽ, ഒമാൻ തീരം, സോമാലിയൻ തീരം, തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട് ചേർന്ന മേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പ് വ്യാപിപ്പിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മിന്നലിനിടെ തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും സമീപം അഭയം തേടരുത്, അനാവശ്യ യാത്രകൾ ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും നൽകി












Click it and Unblock the Notifications