ശബരിമല വിധിക്ക് പിന്നാലെ കനത്ത മഴ, തൃശൂരിൽ ഭൂചലനം.. വൻ തിരമാലകൾ! ദൈവകോപമെന്ന് ഒരു വിഭാഗം
കോഴിക്കോട്: പ്രളയദുരന്തത്തില്‍ നിന്നും കരകയറി വരുന്ന കേരളത്തെ വീണ്ടും ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ് സംസ്ഥാനത്ത് പലയിടത്തായി പെയ്യുന്ന കനത്ത മഴ. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമുണ്ടായി.
തൃശൂരില്‍ ഭൂചലനമുണ്ടായതും ആളുകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഒപ്പം കേരളതീരത്ത് ശക്തമായ തീരമാലകളുണ്ടാകാന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ആശങ്ക ഉയര്‍ത്തുന്നു. അതിനിടെ മറ്റൊരു തമാശയും ഒരു വശത്ത് നടക്കുന്നുണ്ട്. പ്രകൃതി കലി തുള്ളുന്നതിന് പിന്നിൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന സുപ്രീം കോടതി വിധിയാണത്രേ!
ഇടിവെട്ടി മഴ
കേരളത്തില്‍ തുലാവര്‍ഷം ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളിയാഴ്ച ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. മൂന്നാറിലും തൊടുപുഴയിലും അടിമാലിയിലും അടക്കം ഇടിവെട്ടി മഴ പെയ്തു. ജില്ലയില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.
രണ്ട് മരണം
ഇടിമിന്നലേറ്റും ഉരുള്‍പൊട്ടലിലും രണ്ട് പേരാണ് ജില്ലയില്‍ മരിച്ചത്. അതിനിടെ തൃശൂരിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം നേരിയ ഭൂചലനം അനുഭവപ്പെട്ടതും ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. രാത്രി പതിനൊന്ന് മണിയോടെയാണ് പത്ത് സെക്കന്റ് നേരം നീണ്ടുനിന്ന ഭൂചലനമുണ്ടായത്.
തൃശൂരിൽ ഭൂചലനം
ഇടിമുഴക്കമാണ് എന്നായിരുന്നു ആദ്യം ആളുകള്‍ കരുതിയിരുന്നത്. എന്നാല്‍ വീടിന്റെ വാതിലുകള്‍ ഇളകുകയും അടുക്കളയിലെ പാത്രങ്ങള്‍ താഴെ വീഴുകയും ചെയ്തതോടെയാണ് ആളുകള്‍ക്ക് ഭൂചലനമാണ് എന്ന് മനസ്സിലായത്. ഭൂകമ്പത്തിന്റെ തീവ്രത എത്രയാണെന്ന് വ്യക്തമായിട്ടില്ല.
ശക്തമായ തിരമാലകള്‍
അത് കൂടാതെ കേരള തീരത്ത് ശക്തമായ തിരമാലകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ആളുകളെ ആശങ്കപ്പെടുത്തുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലെ തീരപ്രദേശത്ത് വേലിയേറ്റ സമയത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്.
ജാഗ്രത പാലിക്കണം
വേലിയേറ്റ സമയം കൂടാതെ വൈകിട്ട് 5.30 മുതല്‍ രാത്രി 11.30 വരെയും ശക്തമായ തിരമാലകളുണ്ടായേക്കും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും ഫലമായാണ് തിരമാല ശക്തി പ്രാപിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
മണ്ടത്തരങ്ങളുടെ സുനാമി
കടലിലെ വേലിയേറ്റമാണ് ഒരു വശത്ത് എങ്കില്‍ മറുവശത്ത് മണ്ടത്തരങ്ങളുടെ സുനാമിയാണ്. നേരത്തെ കേരളത്തെ മുക്കിയ വന്‍ പ്രളയമുണ്ടായപ്പോള്‍ ചിലര്‍ പറഞ്ഞത് അത് അയ്യപ്പകോപം കാരണമാണ് എന്നാണ്. സര്‍ക്കാര്‍ അടക്കം കേരളത്തിലെ പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരാണ്.
പ്രളയം അയ്യപ്പ കോപമെന്ന്
ശബരിമല കേസില്‍ വിധി വരാനിരിക്കെയാണ് പ്രളയമുണ്ടായത്. ഇതോടെ ശബരിമലയെ അശുദ്ധമാക്കാനുള്ള ശ്രമം നടക്കുന്നതിനാല്‍ അയ്യപ്പ കോപം മൂലമാണ് കേരളത്തില്‍ പ്രളയമുണ്ടായത് എന്നായി ഒരു കൂട്ടര്. ദേശീയ തലത്തില്‍ വരെ അത്തരത്തില്‍ കേരളത്തിന് എതിരെ സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം അഴിച്ച് വിടുകയുണ്ടായി.
ഇനി സുനാമി വരും
സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ മഴയും ഭൂചലനവും വന്നതോടെ അതില്‍ക്കയറി പിടിച്ചിരിക്കുകയാണ് ചില മണ്ടന്മാര്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയോടുള്ള ദൈവകോപമാണത്രേ വീണ്ടും മഴ പെയ്യാന്‍ കാരണം. ഇനി സുനാമി വരും എന്നൊക്കെ പ്രവചിക്കുന്നുണ്ട് ചിലര്‍. ഇന്തോനേഷ്യയില്‍ സുനാമി വ്ന്നത് ഏത് ശബരിമലയുടെ പേരിലാണ് എന്നാണ് ഇവരോട് തിരിച്ച് ഉയരുന്ന ചോദ്യം.