തൃശൂരിലും ആലപ്പുഴയിലും കൂടി അവധി പ്രഖ്യാപിച്ചു; ബുധനാഴ്ച 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലനുള്ള സാധ്യതയും കണക്കിലെടുത്താണ് ബുധനാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കൺവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും ബാധകമാണ്. അതേ സമയം പൂർണമായും റെസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നേരത്തെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എം എമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം എം മുതൽ 204.4എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും മുന്നറിയപ്പുണ്ട്. യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലായ് 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്.
നിലവിൽ തെക്കൻ ഛത്തീസ്‌ഗറിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു ശക്തിയേറിയ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications