സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ മഴ കനക്കും; യെല്ലോ അലർട്ട്..ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതേസമയം ഇന്നലെ പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായ ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത് . ജോലിക്കിടെയാണ് അവർക്ക് ഇടിമിന്നലേറ്റത്.

കനത്ത മഴയിൽ തിരുവനന്തപുരത്ത് കഴക്കൂട്ടത്തും പൂവാറും വെള്ളം കയറി. പ്രദേശത്തെ വീടുകളിലും അങ്കണവാടിയിലുമാണ് വെള്ളം കയറിയത്. പലർക്കും വീടിന് പുറത്തിറങ്ങാൻ കഴിയാതത്രയും വെള്ളക്കെട്ടാണ് ഉണ്ടായത്. പത്തനംതിട്ട മലയോര മേഖലയിലും എറണാകുളത്തുമെല്ലാം ശക്തമായ മഴയാണ് പെയ്തത്. എറണാകുളത്ത് കാക്കനാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിന് സമീപത്തും എൻ ജി ഒ ക്വാർട്ടേഴ്സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണൽമരങ്ങളാണ് കടപുഴകി വീണത്. കോഴിക്കോട് വെള്ളലശേരിയിൽ ചെമ്പകശേരി വിലാസിനിയുടെ വീടിന് മുകളിൽ മരം വീണ് വീട് പൂർണമായും തകർന്നു. മരം വീണ് വിലാസിനിക്ക് തലക്ക് പരിക്കുണ്ട്. ചാത്തമംഗലത്ത് റോഡിൽ മരം വീണതോടെ ഗതാഗതം തടസപ്പെട്ടു.
അതേസമയം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതർ അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications