തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിൽ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിൽ അതി തീവ്രമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചെവ്വാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറും.
ഹമോൺ എന്ന പേരിൽ ആയിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റായി മാറയ ശേഷം പശ്ചിമബംഗാൾ, ബംഗ്ലാദേസ് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചേക്കില്ല എന്നാണ് നിഗമനം.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം , തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ശക്തമായ ഇടിമിന്നൽ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒക്ടോബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു,
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് ( വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്ന് രാത്രി 11. 30 വരെ 1.6 മുതൽ 3.0 വരെയും തെക്കൻ തമിഴ്നാട് തീരത്ത് ( കുളച്ചൽ മുതൽ കിലകരൈ വരെ ) ഇന്ന് രാത്രി 11. 30 വരെ 1.5 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.












Click it and Unblock the Notifications