കേരള തീരത്ത് ന്യൂനമർദ്ദ പാത്തി; 5 ദിവസം മഴ കനക്കും..ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴകനക്കും. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തിന് മുകളിലായി നിന്നിരുന്ന ശക്തികൂടിയ ന്യൂനമർദ്ദവും കൂടുതൽ കരുത്താർജിച്ച് തീവ്രന്യൂനമർദ്ദമായി മാറിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഒഡീഷ തീരത്തെ ബാലസോറിന് സമീപത്തുകൂടി കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം. തുടർന്ന് വടക്കൻ ഛത്തീസ്‌ഗഢ് ഭാഗത്തേക്ക് നീങ്ങുന്ന ഇതിന്റെ സ്വാധീനത്തിൽ കേരളത്തിലും പരക്കെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ 9 വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന അതിശക്തമായ മഴയ്ക്കാണ് സാധ്യത. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴ ലഭിച്ചേക്കും..
മഴയ്‌ക്കൊപ്പം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്തെ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട്ടെ ചോമ്പാല മുതൽ രാമനാട്ടുകര വരെയും കനത്ത തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിലും രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 7 വരെയും, കർണാടക തീരത്ത് 8 വരെയും യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസമുള്ളതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും ഈ സമയത്ത് തിരികെ കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇത്തരം ശ്രമങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള കളികളും പൂർണ്ണമായി ഒഴിവാക്കാനും, ഇൻകോയിസ് മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഈ നിയന്ത്രണം തുടരാനും നിർദേശമുണ്ട്. ഹാർബറുകളിൽ സൂക്ഷിച്ചിരിക്കുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകാതിരിക്കാൻ കൃത്യമായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരങ്ങളിൽ കനത്ത മണ്ണൊലിപ്പിനും തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications