ആശങ്ക അകലുന്നു; മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, മഴക്കെടുതിയിൽ 103 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മേഘാവരണം കേരളാ തീരത്ത് നിന്ന് അകലുന്നതായും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതായും കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം പടിഞ്ഞാറൻ തീരത്തയേക്ക് മാറുന്നതും സംസ്ഥാനത്ത് മഴയുടെ ശക്തി കുറയ്ക്കും.
കൃത്രിമ കാലുമായി നടത്തം,കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകൾ, പ്രളയബാധിതര്‍ക്കായി ഓടി നടക്കുന്ന ശ്യാം
ഉത്തരേന്ത്യയ്ക്ക് മുകളിൽ രൂപമെടുത്ത ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിലേക്ക് മാറിയിട്ടുണ്ട്. ഇതാണ് കാറ്റിന്റെ ഗതി മാറാനും ശക്തി കുറയാനും കാരണമായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുള്ള സാധ്യത കുറഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഒറപ്പെട്ട കനത്ത മഴയോ വ്യാപകമായ ചെറിയ മഴയോ പെയ്യാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകാനാണ് സാധ്യത.
തെക്കൻ കേരളത്തിൽ ബുധനാഴ്ച രാത്രിയോടെയും വടക്കൻ ജില്ലകളിൽ വ്യാഴാഴ്ചയോടെയും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ കേരളാ വെതർ പ്രവചിക്കുന്നുണ്ട്. കാറ്റിന്റെ ഗതിയിൽ മാറ്റവും വേഗതയിൽ കുറവും സംഭവിക്കുന്നുണ്ട്. മറ്റ് ഘടകങ്ങളും വിലയിരുത്തുമ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴികെ അടുത്ത 24 മണിക്കൂറിലേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നില്ല.
അതേസമയം കോഴിക്കോടും, കണ്ണൂരും , മലപ്പുറത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമാണ്. ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയിലും, പുത്തുമലയിലും തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103 ആയി.