ചൂടിന് ആശ്വാസം;സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ, മുന്നറിയിപ്പ്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (26/04/2026) നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും, 28/04/2026 മുതൽ 30/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം വിവിധ ജില്ലകളിൽ ഉയർന്ന കാലാവസ്ഥ മുന്നറിയിപ്പും നൽകുന്നുണ്ട്. ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂലമുള്ള അത്യുഷ്ണം അനുഭവപ്പെടുകയും ഉഷ്‌ണതരംഗ സമാന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൂടിലെ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കരണമായേക്കാവുന്നതുമാണ്. അതുകൊണ്ട് തന്നെ സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കാണണമെന്നും വകുപ്പ് അറിയിച്ചു.
ജാഗ്രത നിർദേശം ഇങ്ങനെ
*പരമാവധി പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്. ആയതിനാൽ പകൽ സമയത്ത് ജനങ്ങൾ സ്വയം ലോക്ക്ഡൌൺ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
*പ്രത്യേകിച്ച് ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ എല്ലാം പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതൽ വഷളാക്കും. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.
*വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം (Air ventilation) ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം.
*പുറം പണികളിൽ ഏർപ്പെടുന്നത് പകൽ സമയത്ത് പൂർണ്ണമായി ഒഴിവാക്കണം.
*വീട്ട് ജോലിയിൽ ഉൾപ്പെടെ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ അൽപസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.
*ഒഴിവാക്കാൻ സാധിക്കാത്ത ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകൾ ധരിക്കണം. സൺഗ്ലാസുപയോഗിക്കാൻ സാധിക്കുന്നവർ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
*തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കാണുകയാണെങ്കിൽ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നൽകുകയും ചെയ്യേണ്ടതാണ്.
*ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിർജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
*കന്നുകാലികൾക്കും മറ്റ് വളർത്തുമൃഗങ്ങൾക്കും വെള്ളവും തണലും ഉറപ്പാക്കണം.
*ഹോട്ടലുടമകൾ, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബ്കൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായൊക്കെ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ ഇത്തരം സൗകര്യങ്ങൾ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം
*വിശ്രമിക്കാനുള്ള തണൽ ഇടങ്ങളും തണ്ണീർ പന്തലുകളും ഒരുക്കാൻ ശ്രമിക്കണം.
*തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, സെലക്ഷൻ പ്രോസസ്സുകൾ, തൊഴിൽമേളകൾ തുടങ്ങി എല്ലാം പുറം പരിപാടികളും പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ കർശനമായി ഒഴിവാക്കണം
*ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വർദ്ധിക്കുമെന്നതിനാൽ തന്നെ അതീവ ജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലർത്തേണ്ടതാണ്. വെടിക്കെട്ടുകൾ, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാൻ നിർദേശിക്കുന്നു.












Click it and Unblock the Notifications